Life In Christ - 2024

തിരുസഭയോടുള്ള വിധേയത്വത്തെ പ്രതി ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് ചൈനീസ് മെത്രാന്മാർ വിടവാങ്ങി

സ്വന്തം ലേഖകന്‍ 24-05-2020 - Sunday

ബെയ്ജിംഗ്/വത്തിക്കാന്‍ സിറ്റി: തിരുസഭയോട് വിധേയത്വം പുലർത്തിയതിന്റെ പേരിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന മൂന്ന് ചൈനീസ് മെത്രാന്മാർ അന്തരിച്ചതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. വിവിധ മാസങ്ങളിലായി നടന്ന മൂന്നു മെത്രാന്‍മാരുടെയും മരണ വാര്‍ത്ത ഇന്നലെയാണ് (23/05/20) വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ടത്. സഭയോടും പരിശുദ്ധ സിംഹാസനത്തോടും വിശ്വസ്തത പുലർത്തിയതിന്റെ പേരിൽ മെത്രാന്മാർ ജയിലിലായിരുന്നുവെന്നും, ഒരുപക്ഷേ ലേബർ ക്യാമ്പുകളിലെ നിർബന്ധിത ജോലി അവർ ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്സ് ഓഫീസിന്റെ കുറിപ്പിൽ പറയുന്നു.

ചാങ്സി രൂപതയുടെ മുൻ മെത്രാൻ ആൻഡ്രിയ ജിൻ ഡൗവാൻ, യിൻചുവാൻ രൂപതയുടെ മുൻ മെത്രാനായിരുന്ന ഗ്യൂസെപ്പെ മാ നെൽ, നൻയാങ് രൂപതയുടെ മുൻ മെത്രാനായിരുന്ന ജോസഫ് സു ബയു എന്നിവരാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2019 നവംബർ മാസം ഇരുപതാം തീയതിയായിരുന്നു ബിഷപ്പ് ആൻഡ്രിയ ജിൻ ഡൗവാന്റെ മരണം. 1956-ല്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തന്റെ രൂപതയിൽ നിരവധി ആരാധനാലയങ്ങൾ നിർമിക്കാനും, വിശ്വാസികളുടെ ഇടയിൽ ദൈവവിളികൾ പ്രോത്സാഹിപ്പിക്കുവാനും അക്ഷീണം പ്രയത്നിച്ചിരിന്നു.

സഭാവിരുദ്ധ പീഡനങ്ങൾ നടക്കുന്ന സമയത്താണ് അദ്ദേഹത്തെ ജയിലിൽ അടക്കുന്നത്. 13 വർഷത്തോളമാണ് ബിഷപ്പ് ആൻഡ്രിയയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നത്. യിൻചുവാൻ രൂപതയുടെ മെത്രാനായിരുന്ന ഗ്യൂസെപ്പെ മാ നെലിന്റെ നിയമനം ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഭയിൽ ചേരാൻ വിസമ്മതിച്ചതു മൂലം ലേബർ ക്യാമ്പിൽ അദ്ദേഹത്തിന് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. മാര്‍ച്ച് 23നാണ് അദ്ദേഹം മരണപ്പെട്ടത്. നൻയാങ് രൂപതയുടെ ബിഷപ്പ് എമിരിറ്റസായിരുന്ന ജോസഫ് സു ബയുവും നിരവധി വർഷം ജയിലിൽ കഴിഞ്ഞു. മെയ് ഏഴിന് മരണമടഞ്ഞ അദ്ദേഹത്തിന്റെ മൃതസംസ്കാരം ഒന്‍പതാം തീയതിയാണ് നടന്നത്.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരിന്നു. എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ രംഗത്തുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »