News - 2024

പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള പ്രഥമ അവബോധ ദിനം ആചരിച്ച് റൊമാനിയന്‍ ഭരണകൂടം

പ്രവാചക ശബ്ദം 17-08-2020 - Monday

ബുച്ചാറെസ്റ്റ്: യൂറോപ്യൻ രാജ്യമായ റൊമാനിയ ഇന്നലെ ആഗസ്റ്റ് 16 ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ചുള്ള അവബോധ ദിനമായി ആചരിച്ചു. റൊമാനിയൻ രക്തസാക്ഷികളെ ആദരിക്കാനും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനും വേണ്ടിയാണ് പ്രത്യേക ദിവസം റൊമാനിയൻ സർക്കാർ ഇക്കഴിഞ്ഞ ജൂൺ മാസത്തില്‍ പ്രഖ്യാപിച്ചത്. റൊമാനിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ ഡാനിയൽ ജോർജ് അവതരിപ്പിച്ച ബില്ലിനാണ് സർക്കാർ അംഗീകാരം നൽകിയത്. പൊതു ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് റൊമാനിയയുടെ വളർച്ചയിൽ ക്രൈസ്തവ വിശ്വാസം വഹിച്ച പങ്ക് മനസ്സിലാക്കി കൊടുക്കുക, ആധുനിക കാലഘട്ടത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളുടെ വ്യാപ്തി ആളുകളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് കരട് ബിൽ തയ്യാറാക്കിയതെന്ന് ഡാനിയൽ ജോർജ് ആവര്‍ത്തിച്ചു.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ പറ്റി അവബോധ ദിനം ആചരിക്കാൻ തീരുമാനം എടുത്തതിനു ഭരണകൂടത്തെ അഭിനന്ദിച്ച് ഓഗസ്റ്റ് പതിമൂന്നാം തീയതി റൊമാനിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ഡാനിയൽ പ്രസ്താവനയിറക്കിയിരിന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് രക്തസാക്ഷിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പാത്രിയാർക്കീസ് ആഹ്വാനം ചെയ്തു. ബ്രാങ്കോവീനു രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ.

1714 ഓട്ടോമൻ തുർക്കികൾ റൊമാനിയ കീഴടക്കിയപ്പോൾ രാജാവിനെ ഉൾപ്പെടെ പിടിച്ചുകൊണ്ട് ഇസ്താംബൂളിലേക്ക് കൊണ്ടുപോയെന്ന് ചരിത്രം പറയുന്നു. കടുത്ത പീഡനങ്ങൾക്ക് ശേഷം അവരെ സുൽത്താൻ അഹമ്മദ് മൂന്നാമന്റെ മുന്‍പാകെ ഹാജരാക്കി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ വെറുതെ വിടാമെന്ന് രാജാവ് വാക്ക് നൽകിയെങ്കിലും അതിന് തയ്യാറാകാത്തതിനാൽ അഞ്ചുപേരെയും ശിരച്ഛേദം ചെയ്യുകയായിരുന്നു. പിന്നീട് ബോസ്ഫറസ് നദിയിലേക്ക് മൃതദേഹങ്ങൾ എറിഞ്ഞുകളഞ്ഞു. ഏതാനും ചില ക്രൈസ്തവ മുക്കുവരാണ് രക്തസാക്ഷികളുടെ മൃതദേഹം കണ്ടെത്തി നഗരത്തിനടുത്തുള്ള ഒരു സന്യാസ ആശ്രമത്തിൽ അടക്കം ചെയ്തത്.

1992-ല്‍ ഇവരെ റൊമാനിയൻ ഓർത്തഡോക്സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച ഈ ധീര വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ തന്നെ ക്രൈസ്തവ പീഡന അവബോധ ദിനമായി റൊമാനിയ ആചരിച്ചുവെന്നത് ശ്രദ്ധേയമാണ്. ലോകത്തിലേറ്റവും പീഡനം സഹിക്കുന്ന മതവിഭാഗം ക്രൈസ്തവരാണെന്ന് 2019ൽ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച പഠന സമിതി കണ്ടെത്തിയിരുന്നു. 80 ശതമാനത്തോളം മത പീഡനങ്ങളുടെയും ഇരകൾ ക്രൈസ്തവരാണ്. 2018ൽ പ്യൂ റിസർച്ച് നടത്തിയ സർവേ പ്രകാരം യൂറോപ്പിലെ ഏറ്റവും ദൈവ വിശ്വാസമുള്ള രാജ്യങ്ങളുടെ പട്ടികയിൽ റൊമാനിയയാണ് ഏറ്റവും മുന്നിൽ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »