News - 2024

'തെയ്‌സേ': ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് എണ്‍പതു വയസ്സ്

22-08-2020 - Saturday

പാരീസ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ബർഗണ്ടിയിലെ തെയ്‌സേ എന്ന ഗ്രാമത്തിൽ ആരംഭിച്ച തെയ്‌സേ ആഗോള സഭൈക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കു എണ്‍പതു വയസ്സ്. 1940-ൽ ബ്രദര്‍ റോജര്‍ ഷൂള്‍സ് സ്ഥാപിച്ച തെയ്‌സേ പ്രാര്‍ത്ഥനാസമൂഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 16നാണ് എണ്‍പതു വര്‍ഷത്തിന്റെ നിറവിലേക്ക് പ്രവേശിച്ചത്. 2005 ഓഗസ്റ്റ് 16-നാണ് തെയ്സേയില്‍ പതിവുള്ള സായാഹ്നപ്രാര്‍ത്ഥനായാമത്തില്‍ അജ്ഞാതനായ മാനസികരോഗിയുടെ കൈകളാല്‍ ബ്രദര്‍ റോജര്‍ കൊല്ലപ്പെട്ടത്.

ഇന്ന് തെയ്‌സേ സമൂഹത്തിൽ വിവിധ രാജ്യങ്ങളില്‍നിന്നും നൂറുകണക്കിന് ആളുകള്‍ വന്നു ചേർന്നിട്ടുണ്ടെന്നും, അതിലും ഉപരിയായി, എല്ലാ വർഷവും വിവിധ ഭൂഖണ്ഡങ്ങളിൽനിന്നാ‌യി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂട്ടായ്മയിലേക്ക് പ്രാര്‍ത്ഥിക്കുവാനായി വന്നുചേരുന്നുണ്ടെന്നും, തെയ്‌സേയുടെ ഇപ്പോഴത്തെ ആത്മീയഗുരു ബ്രദർ അലോയിസ് വത്തിക്കാന്‍ ദിനപത്രം, “ഒസർവത്തോരേ റൊമാനോ”യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കൂട്ടായ്മ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരിക്കലും സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കുകയില്ല എന്ന നിലപാടാണ് ബ്രദർ റോജര്‍ കൈമാറിയത്. തെയ്സേയുടെ മണ്ണില്‍ കൃഷിപ്പണി ചെയ്ത് സ്വയം അദ്ധ്വാനിച്ച് മുന്നോട്ട് പോകുന്ന ശൈലിയാണ് ഇന്നും തുടരുന്നത്. രണ്ടാം ലോക യുദ്ധക്കാലത്ത് സമൂഹം, നാസികളാല്‍ അന്യവത്ക്കരിക്കപ്പെട്ട യഹൂദർക്ക് അഭയം നൽകിയത് ചരിത്രമാണ്. ഇന്നും അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽനിന്നും തെയ്സേ സമൂഹം വിട്ടുനിൽക്കുന്നില്ലെന്ന് ബ്രദര്‍ അലോയസ് പറഞ്ഞു.

നിരവധി ചെറുപ്പക്കാർക്കിടയിൽ കൊറോണാ മഹാമാരി ഭാവിയെക്കുറിച്ചുള്ള ആകുലത വളർത്തിയിട്ടുണ്ടെന്നും പലരും വർദ്ധിച്ചുവരുന്ന അസമത്വങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടികാട്ടി. അതിനാല്‍ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ പ്രാര്‍ത്ഥനാസമൂഹം കാലികമായ പ്രതിസന്ധിയില്‍ ക്ലേശിക്കുന്നവര്‍ക്ക് അത്താണിയായി മുന്നേറുവാനാണ് എണ്‍പതാം പിറന്നാളില്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Related Articles »