News - 2024

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു

പ്രവാചക ശബ്ദം 08-09-2020 - Tuesday

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം അങ്കമാലി അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രി വൈകിയാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1943 ഒക്ടോബര്‍ 13ന് ​ ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച മാര്‍ ജോസഫിന് അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 1960ലാണ് എറണാകുളം സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചത്. ആലുവ മേജര്‍ സെമിനാരിയില്‍ ഫിലോസഫി പഠനത്തിനു ശേഷം കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ പ്രത്യേക താല്‍പര്യ പ്രകാരം 1963ല്‍ റോമില്‍ ഉപരിപഠനത്തിന് അയച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു.

1969 മെയ് നാലിന് ഓസ്ട്രിയായില്‍ വച്ച് വൈദിക പട്ടം സ്വീകരിച്ചു. 1973ല്‍ വീണ്ടും റോമിലേക്ക് പോയ മാര്‍ ജോസഫ് കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് എന്നീ ഭാഷകളും പഠിച്ചു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മാര്‍ ജോസഫിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1999 ഓഗസ്റ്റ് 24ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു.

തുടര്‍ന്ന് ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച മാര്‍ ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ചൈനീസ് ഭാഷകള്‍ വശമായിരുന്ന അദ്ദേഹം, 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു. സംസ്‌കാരം പിന്നീട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »