News - 2024

മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി ഡിസംബര്‍ 26ന് ദേശീയ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജര്‍മ്മനി

പ്രവാചക ശബ്ദം 28-11-2020 - Saturday

മ്യൂണിച്ച്: സിറിയയിലും ഇറാഖിലും മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ വേദനയില്‍ പങ്കുചേരുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ക്രിസ്തുമസിന്റെ തൊട്ടടുത്ത ദിവസം ജര്‍മ്മന്‍ കത്തോലിക്ക സമൂഹം ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഒരുങ്ങുന്നു. പ്രഥമ ക്രിസ്ത്യന്‍ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ നാമഹേതുക തിരുനാള്‍ ദിനമെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ഡിസംബര്‍ 26നു പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ വിശ്വാസി സമൂഹം ഒരുങ്ങുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മേല്‍ നേടിയ സൈനീക വിജയത്തിന് ശേഷവും ഇറാഖിലേയും സിറിയയിലേയും ക്രൈസ്തവരുടെ അവസ്ഥ ആശങ്കാജനകമാണെന്നു ‘കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ഇന്‍ ദി വേള്‍ഡ്’ പ്രസിഡന്റും ജര്‍മ്മനിയിലെ ബാംബെര്‍ഗ് മെത്രാപ്പോലീത്തയുമായ ലുഡ്വിഗ് ഷിക്ക് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ നിരവധി ക്രൈസ്തവരുടെ പലായനത്തിന് കാരണമായിട്ടുണ്ട്. കടുത്ത മതപീഡനത്തിനിടയില്‍ പോലും ഇരു രാജ്യങ്ങളിലേയും പ്രാദേശിക സഭകള്‍ കാണിച്ച ധൈര്യം തന്നെ പ്രത്യേകം ആകര്‍ഷിച്ചുവെന്നും സമീപകാലത്ത് ഈ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മെത്രാപ്പോലീത്ത പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ പാരമ്പര്യത്തേയും, പൈതൃകത്തേക്കുറിച്ചും, ജനങ്ങളെ സേവിക്കുക എന്ന തങ്ങളുടെ കര്‍ത്തവ്യത്തെക്കുറിച്ചും സിറിയയിലേയും ഇറാഖിലേയും പ്രാദേശിക സഭകള്‍ ബോധവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സംവാദങ്ങളും, സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നു ആച്ചെന്‍ ആസ്ഥാനമായുള്ള കാത്തലിക് മിഷ്ണറി സൊസൈറ്റിയുടെ (മിസിയോ) പ്രസിഡന്റായ ഫാ. ഡിര്‍ക്ക് ബിങ്ങെനെര്‍ പറഞ്ഞു. മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2003 മുതല്‍ ജര്‍മ്മന്‍ മെത്രാന്‍ സമിതി വര്‍ഷംതോറും ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു വരുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ അപമാനത്തിനും, വിവേചനത്തിനും ഇരയായികൊണ്ടിരിക്കുന്ന ഭൂമേഖലകളെ പ്രത്യേകം ശ്രദ്ധിക്കുക, മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ദേശീയ പ്രാര്‍ത്ഥനാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »