India - 2025
50 ദിനങ്ങൾ പിന്നിട്ട് എസ്എംവൈഎം പാലാ രൂപതയുടെ റിലേ നിരാഹാര സത്യാഗ്രഹം
പ്രവാചക ശബ്ദം 04-12-2020 - Friday
പാലാ: ആധുനിക കാലത്ത് രൂപപ്പെട്ടു വന്നിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വിവേചനങ്ങൾക്ക് യുവാക്കളും വിവിധ ന്യൂനപക്ഷങ്ങളും ഇരകളാകുന്നുവെന്ന വസ്തുത തുറന്നുകാട്ടി എസ്എംവൈഎം പാലാ രൂപത നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹം അൻപത് ദിനങ്ങൾ പിന്നിട്ടു. പുരാതന കാലത്ത് ജാതി- മത- വർഗ- വർണ്ണ വിവേചനങ്ങളായിരുന്നു നിലവിലിരുന്നതെങ്കിൽ പുതിയ വിവേചന സമ്പ്രദായങ്ങൾ ഉടലെടുത്തു വരുന്നുവെന്ന് സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അർപ്പിച്ചു സംസാരിക്കാൻ എത്തിയ വിവിധ മത- സാമുദായിക- രാഷ്ട്രീയ നേതാക്കന്മാർ അഭിപ്രായപ്പെട്ടു.
മാറിമാറിവരുന്ന സർക്കാരുകളുടെയും രാഷ്ട്രീയ മുന്നണികളുടെയും ഇടപെടലുകളിലൂടെ ഗവൺമെന്റ് സർവീസുകളിൽ നടന്നുവരുന്ന പിൻവാതിൽ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും അവസാനിപ്പിച്ച് പിഎസ് സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴിയുള്ള സുതാര്യമായ നിയമനരീതി അവലംബിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പു നൽകണമെന്ന് സമരത്തിൽ ആവശ്യമുയർന്നു. സംവരണത്തിന് അർഹരായ ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് നീതി നിഷേധിക്കപ്പെടുന്നതും അനർഹരായവർ സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതുമായ അനീതി കാലോചിതമായി പരിഹരിക്കുകയും സാമ്പത്തിക സംവരണത്തിലെ കർഷക- ക്രൈസ്തവ വിരുദ്ധമാനദണ്ഡമായ രണ്ടര ഏക്കർ പരിധി ഉയർത്തി നിശ്ചയിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80:20 വിതരണാനുപാതം തിരുത്തുകയും ചെയ്യുമെന്ന് ഉറപ്പുനൽകുന്ന മുന്നണികൾക്കും രാഷ്ട്രീയകക്ഷികൾക്കുമാണ് വോട്ടെടുപ്പിൽ പരിഗണന നൽകുകയെന്ന് യുവജനപ്രസ്ഥാനം അറിയിച്ചു.
ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്നതും വിവേചനാപരമായി കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ സമീപനങ്ങൾ യുവാക്കളും ക്രൈസ്തവരും തിരിച്ചറിയുന്നുണ്ടെന്ന് സംഘടനാ ഭാരവാഹികൾ ഓർമ്മപ്പെടുത്തി. അമ്പതാം ദിന സത്യാഗ്രഹം പാലാ ഫോറോനയിലെ പാലാക്കാട് യൂണിറ്റിലും അൻപത്തിയൊന്നാം ദിനം അരുവിത്തുറ ഫൊറോനയിലെ കളത്തൂക്കടവ് യൂണിറ്റിലുമാണ് നടന്നത്. യൂണിറ്റ് ഡയറക്ടർമാരായ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോസഫ് പരവുമ്മേൽ, രൂപതാ ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലായിൽ, ആനിമേറ്റർമാരായ സി. മേരിലിറ്റ് എഫ് സി സി, സി. നിർമൽ എസ് എം സി, പാലാക്കാട്- കളത്തൂക്കടവ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക