Seasonal Reflections - 2024

ജോസഫിനെ ഹൃദയത്തിൽ വഹിച്ച മാർപാപ്പ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 07-01-2021 - Thursday

ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ചെറുപ്പം മുതൽ ജോൺ ഇരുപത്തി മൂന്നാമൻ പാപ്പ വിശുദ്ധ യൗസേപ്പിൻ്റെ വലിയ ഭക്തനായിരുന്നു. 1925ൽ മെത്രാൻ പട്ട സ്വീകരണത്തിനൊരുങ്ങുമ്പോൾ ആഞ്ചലോ ജുസെപ്പെ റോങ്കാലി തൻ്റെ അനുദിന ഡയറിയിൽ ഇപ്രകാരം കുറിച്ചു. "മാമ്മോദീസായിൽ എനിക്കു ലഭിച്ച യൗസേപ്പ് (ജുസെപ്പെ) എന്ന നാമത്തിൽ തന്നെ ദൈവ ജനത്തെ നയിക്കാനാണ് എപ്പോഴും എൻ്റെ ആഗ്രഹം. വിശ്വസ്തനായ ഈ പിതാവ് ഈശോയ്ക്കും മറിയത്തിനും ശേഷം, എൻ്റെ ആദ്യത്തെ മധ്യസ്ഥനും മാതൃകയും ആയിരിക്കും".

മാർപാപ്പ ആയതിനു ശേഷം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചപ്പോൾ ലേ വോചി (Le Voci) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ 1961 മാർച്ച് മാസം പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പിതാവിനെ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. 1962 ജനുവരി ആറിനു സാക്രേ ലൗദിസ് (Sacare laudis) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ എല്ലാ പുരോഹിതന്മാരും യൗസേപ്പിതാവിനു ഈശോയുമായിയുണ്ടായിരുന്ന ബന്ധത്തിൽ നിന്നു പഠിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

1962 നവംബർ പതിമൂന്നാം തീയതി ലത്തീൻ കുർബാന ക്രമത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ പേര് ഉൾപ്പെടുത്തിയതും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്. 1963 മാർച്ച് പത്തൊമ്പതിനു റോമിലെ വിശുദ്ധ പത്രോസിൻ്റ ബസിലിക്കയിൽ യൗസേപ്പിതാവിൻ്റെ പുതിയ ചിത്രം ആശിർവദിച്ചുകൊണ്ട് പാപ്പ പറഞ്ഞു: ഇന്നു നാം ബസിലിക്കയിലെ വിശുദ്ധ ജോസഫിൻ്റെ അൾത്താരയിൽ പുതിയ ചിത്രം സമർപ്പിച്ചു.

ഏറ്റവും പവിത്രനായ മറിയത്തിൻ്റെ ജീവിത പങ്കാളിയും യേശുവിൻ്റെ രക്ഷാധികാരിയുമായ ജോസഫിനോടുള്ള ഭക്തി ക്രൈസ്തവ ലോകത്തിൻ്റെ മഹത്തായ ഈ ദൈവാലയത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ കർമ്മം നമ്മളിവിടെ നടത്തിയിരിക്കുന്നത്. ഈ വത്സല പിതാവ് തിരുസഭയുടെ സംരക്ഷകനും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മധ്യസ്ഥനുമാണ്. ഈശോയേയും മറിയത്തെയും യൗസേപ്പിനെയും ഹൃദയത്തിൽ വഹിച്ചാൽ മനുഷ്യർ അസാധ്യമെന്നു കരുതുന്ന പല കാര്യങ്ങളും നമുക്കും ചെയ്യാൻ സാധിക്കുമെന്ന് ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.


Related Articles »