News - 2024

കോവിഡിനിടയിലും ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 34 കോടി ക്രൈസ്തവര്‍: ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട്

പ്രവാചക ശബ്ദം 14-01-2021 - Thursday

കാലിഫോര്‍ണിയ: കൊറോണാ വൈറസ് വ്യാപനത്തിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ റിപ്പോർട്ട്. ക്രൈസ്തവ വിശ്വാസികൾക്ക് കോവിഡ് പ്രതിരോധ സഹായങ്ങൾ പലസ്ഥലങ്ങളിലും നിഷേധിക്കപ്പെട്ടുവെന്നും ഏകാധിപത്യ സർക്കാരുകൾ നിരീക്ഷണം ശക്തമാക്കിയന്നും, ഇസ്ലാമിക ഭീകരവാദികൾ സന്ദർഭത്തെ മുതലെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പൺ ഡോർസിന്റെ 2021ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 34 കോടി ക്രൈസ്തവ വിശ്വാസികൾ, അതായത് എട്ടിൽ ഒരു ക്രൈസ്തവ വിശ്വാസി വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് വിശ്വാസത്തെ പ്രതി കൊല്ലപ്പെടുന്ന ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തിൽ 4761 ക്രൈസ്തവര്‍ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടപ്പോള്‍ പത്തിൽ ഒമ്പത് പേരും ആഫ്രിക്കൻ വംശജരാണ്. ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യങ്ങളുടെ വേൾഡ് വാച്ച് ലിസ്റ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തരകൊറിയ തുടരുകയാണ് പതിറ്റാണ്ടിൽ ആദ്യമായി ചൈന ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചു. ഇന്ത്യയിലും, തുർക്കിയിലും ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഏഷ്യയിലും, ആഫ്രിക്കയിലും കോവിഡ് പ്രതിരോധ സഹായങ്ങൾ സർക്കാരുകളും, പ്രാദേശിക ഭരണതലവന്മാരും ക്രൈസ്തവ വിശ്വാസികൾക്ക് നിഷേധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിലെ കടുണാ സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾക്ക് ലഭിക്കുന്ന റേഷന്റെ ആറിലൊന്ന് മാത്രമാണ് ക്രൈസ്തവർക്ക് ലഭിക്കുന്നത്. അതേസമയം തന്നെ മതസ്വാതന്ത്ര്യം ഉറപ്പുതരുന്ന പുതിയ ഭരണഘടനക്ക് സുഡാൻ രൂപം കൊടുത്തതും, ഇറാഖിൽ ക്രൈസ്തവരുടെ ദേവാലയങ്ങളും, ഭവനങ്ങളും ഇസ്ലാം മത വിശ്വാസികൾ പുനർനിർമ്മിച്ച് നൽകുന്നതും ശുഭസൂചനയായും ഓപ്പൺ ഡോര്‍സ് വിലയിരുത്തുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »