Seasonal Reflections - 2024

ജോസഫ് - നീതിയുടെ ദർപ്പണം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 02-02-2021 - Tuesday

യൗസേപ്പിനു ഏറ്റവും കൂടുതൽ നൽകുന്ന വിശേഷണം അവൻ നീതിമാനായിരുന്നു എന്നതാണ്. സുവിശേഷവും യൗസേപ്പിതാവിനു നൽകുന്ന വിശേഷണം അതുതന്നെയാണ്. "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും" (മത്തായി 1 : 19). സുവിശേഷം പുരോഗമിക്കുന്നതനുസരിച്ച് ആ വിശേഷണം തീർത്തും അർത്ഥപൂർണ്ണമായിരുന്നു എന്നു തെളിയുന്നു. ഈശോയുടെ ബാല്യകാല ജീവിതം യൗസേപ്പ് എന്ന നീതിമാൻ്റെ ചരിത്രം കൂടിയാണ്. ദൈവികസ്വരത്തോടും അവിടുത്തെ ദിവ്യരഹസ്യങ്ങളോടും തുറവിയും വിശാലതയും ഉണ്ടായിരുന്ന ജോസഫിൻ്റെ ഹൃദയത്തിൽ നീതിയുടെ വിശുദ്ധ ഭാവം നിലനിന്നതിൽ യാതൊരു അതിശയോക്തിയുടെയും കാര്യമില്ല.

നീതി എന്നത് നിയമങ്ങളോടുള്ള കർശനമായ നിലപാടുകളല്ല മറിച്ച് ഹൃദയാന്തരാളത്തിൽ മുഴങ്ങുന്ന ദൈവിക മന്ത്രണങ്ങള്‍ക്ക് മനുഷ്യൻ സ്വീകരിക്കുന്ന ഭാവാത്മകമായ പ്രത്യുത്തരമാണ്.

തിരുസഭയിലെ പണ്ഡിതനും വിശുദ്ധ തോമസ് അക്വീനാസിൻ്റെ ഗുരുവുമായിരുന്ന മഹാനായ വിശുദ്ധ ആൽബർട്ട് ജോസഫിൻ്റെ നീതിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: "വിശുദ്ധ ജോസഫ് നീതിമാനായിരുന്നു, അവന്റെ നിരന്തരമായ വിശ്വസ്തതയാൽ, അവൻ നീതിയുടെ ഫലമായി. അവന്റെ പൂർണ്ണ വിവേചന അധികാരത്താൽ, വിവേകത്തിനു ഒരു സഹോദരിയായി; അവന്റെ നേരുള്ള പെരുമാറ്റത്താൽ ശക്തിയുടെ അടയാളമായി. അവന്റെ അചഞ്ചലമായ പവിത്രതയാൽ ആത്മസംയമനത്തിൻ്റെ പുഷ്പമായി”.

നീതിമാനായ യൗസേപ്പിതാവേ നിയമങ്ങളെ സ്നേഹത്തിൻ്റെ കണ്ണുകളിലൂടെ കാണുവാനും ഹൃദയം കൊണ്ടു ഗ്രഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.


Related Articles »