Life In Christ - 2024

കോവിഡും തണുപ്പും വകവെക്കാതെ ജീവന്റെ സംരക്ഷണത്തിനായി ജര്‍മ്മനിയില്‍ ഒരുമിച്ചുകൂടിയത് നൂറുകണക്കിനാളുകള്‍

പ്രവാചക ശബ്ദം 25-03-2021 - Thursday

മ്യൂണിച്ച്: കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കും തുളച്ചുകയറുന്ന തണുപ്പിനും ജര്‍മ്മനിയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ ആവേശത്തെ തടയുവാന്‍ കഴിഞ്ഞില്ല. വലിയ തോതിലുള്ള പരസ്യങ്ങള്‍ ഇല്ലാതിരുന്നിട്ടുപോലും ജീവന്റെ സംരക്ഷണത്തിനായി ജര്‍മ്മനിയിലെ ബാവരിയന്‍ തലസ്ഥാനമായ മ്യൂണിച്ചില്‍ ആദ്യമായി സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിയില്‍ എണ്ണൂറോളം പേരാണ് പങ്കെടുത്തത്. പ്രതികൂലമായ കാലാവസ്ഥയ്ക്കും റാലി തടസ്സപ്പെടുത്തുവാനുള്ള ഇടതുപക്ഷവാദികളുടെ ശ്രമങ്ങള്‍ക്കും റാലിയില്‍ പങ്കെടുത്തവരുടെ ആവേശത്തെ കുറയ്ക്കുവാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ അനുമതിയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച റാലി അക്ഷരാര്‍ത്ഥത്തില്‍ ഗര്‍ഭഛിദ്രത്തിനും, ദയാവധത്തിനുമെതിരേയുള്ള ശക്തമായ പ്രതിഷേധമായി മാറുകയായിരുന്നു.

വര്‍ഷംതോറും വിജയകരമായി സംഘടിപ്പിച്ചു വരുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ‘സ്റ്റിമ്മെ ഡെര്‍ സ്റ്റില്ലന്‍’ (നിശബ്ദതയുടെ ശബ്ദം) എന്ന സംഘടന മ്യൂണിച്ചിലെ റാലി സംഘടിപ്പിച്ചത്. മറ്റ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു റാലിയുടെ സംഘാടനം. ഓസ്ട്രേലിയ, ക്രൊയേഷ്യ, സ്പെയിന്‍, അര്‍ജന്റീന, അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ സംഘാടകരുടെ പ്രസംഗങ്ങള്‍ മ്യൂണിച്ചിലെ റാലിക്ക് അന്താരാഷ്ട്ര പ്രതിച്ഛായ നല്‍കി. “വീ ആര്‍ ദി പ്രോലൈഫ് ജെനറേഷന്‍” എന്ന ഗാനവുമായി പ്രശസ്ത ഗായിക വേരോയും റാലിയില്‍ പങ്കെടുത്തു.

അഞ്ഞൂറ്റിയന്‍പതുപേരില്‍ കൂടുവാന്‍ പാടില്ല, മാസ്ക് ധരിച്ചിരിക്കണം, സാമൂഹ്യ അകലം പാലിച്ചിരിക്കണം എന്നിങ്ങനെയുള്ള കോവിഡ്-19 നിയന്ത്രണങ്ങള്‍ക്കിടയിലും റാലിയിലെ ജനപങ്കാളിത്തം തങ്ങളെ അമ്പരപ്പിച്ചുവെന്നും, റാലിയുടെ വിജയത്തില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സംഘാടകരില്‍ ഒരാളായ സില്‍ജാ ഫിച്ച്റ്റ്നര്‍ പറഞ്ഞു. ഓരോ മനുഷ്യജീവിക്കും ജീവിക്കുവാനുള്ള അവകാശമുണ്ടെന്നും, ഒരു വ്യക്തിക്കും, രാഷ്ട്രത്തിനും, സ്വാധീന ശക്തികള്‍ക്കും ജീവിക്കുവാനുള്ള അവകാശത്തേ നിയന്ത്രിക്കുവാനോ, നിര്‍വചിക്കുവാനോ അധികാരമില്ലെന്ന ബോധ്യമാണ് റാലി സംഘടിപ്പിക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഫിച്ച്റ്റ്നര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞ, നീല നിറങ്ങളിലുള്ള ബലൂണുകളും പിടിച്ചുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »