News - 2024

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം അറിയിച്ച് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും

പ്രവാചകശബ്ദം 07-07-2021 - Wednesday

ജനീവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. എണ്‍പത്തിനാലുകാരനായ വൈദികന്റെ മരണം വളരെ ദുഃഖമുളവാക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്ലെറ്റിന്റെ വക്താവ് ലിസ് തൊറോസെല്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ഉപദേശക മേരി ലോലര്‍ പ്രതികരിച്ചു.

'ഇന്ത്യയില്‍നിന്നുള്ള വാര്‍ത്ത എന്നെ തളര്‍ത്തിക്കളഞ്ഞു. ഭീകരവാദവുമായി ബന്ധപ്പെട്ട വ്യാജകുറ്റങ്ങള്‍ ചുമത്തപ്പെട്ട ഫാ. സ്വാമി ഒന്പതു മാസങ്ങള്‍ക്കുശേഷം കസ്റ്റഡിയില്‍ മരിച്ചിരിക്കുന്നു. മനുഷ്യാവകാശ പോരാളികളെ തടവറയില്‍ അടയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല' മേരി ലോലര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം അതീവ ദുഃഖമുളവാക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി ഈമോണ്‍ ഗില്‍മോര്‍ പ്രതികരിച്ചു. ആദിവാസി വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് ഫാ. സ്റ്റാനെന്ന് അനുസ്മരിച്ച ഈമോണ്‍, അദ്ദേഹത്തിന്റെ കാര്യം യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടുണ്ടെന്നും ഗിര്‍മോര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ച് ആംനസ്റ്റി ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരിന്നു. ആംനസ്റ്റി റീട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ ഭരണകൂടത്തെ അപലപിക്കുന്നുമുണ്ട്.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »