News - 2024

"ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക": വീണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി എംപി രാകേഷ് സിന്‍ഹ

പ്രവാചകശബ്ദം 31-07-2021 - Saturday

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ വീണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റിക്കൊണ്ട് ബി‌ജെ‌പി എം.പി രാകേഷ് സിന്‍ഹ. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മതസ്വാതന്ത്ര്യം മുതലെടുക്കുകയാണെന്നും കുറ്റാരോപണം നടത്തിയ സിന്‍ഹ, ‘ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക’ എന്ന പ്രചാരണ പരിപാടിക്ക് പിന്തുണ നല്‍കുകയാണെന്ന് ‘ദൈനിക്‌ ജാഗരണി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സിന്‍ഹയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.

കടുത്ത ഹിന്ദുത്വവാദിയായ രാകേഷ് സിൻഹ പറഞ്ഞത് തികച്ചും അസംബന്ധമാണെന്നും, വര്‍ഗ്ഗീയത പടര്‍ത്തുന്ന ഇത്തരം വിവാദ പ്രസ്താവനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം മതവിശ്വാസത്തില്‍ ജീവിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള വലിയൊരു വിഭാഗം ജനത്തെയാണ് ഇത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ആദിവാസികള്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചു വരുന്നതെന്നും, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നീ മേഖലകളിലൂടെ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ സഹായിച്ചിട്ടുള്ള കാര്യവും ഓര്‍മ്മിപ്പിച്ച അദ്ദേഹം ഇക്കാരണം കൊണ്ടാണോ സിന്‍ഹ ക്രിസ്ത്യാനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്? എന്ന ചോദ്യമുയര്‍ത്തി.

‘ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ്’ (ജി.സി.ഐ.സി) പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജും രാകേഷ് സിന്‍ഹയുടെ വിവാദ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. സിന്‍ഹയേപ്പോലുള്ളവര്‍ മതപരിവര്‍ത്തനം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണെന്നും സാജന്‍ കെ ജോര്‍ജ്ജ് ആരോപിച്ചു. 2018-ലും രാകേഷ് സിന്‍ഹ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ വര്‍ഗ്ഗീയ വിഷം നിറഞ്ഞ സമാന പ്രസ്താവന ട്വീറ്റ് ചെയ്തിരുന്നെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റ് സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. 1991ല്‍ 2.34% ആയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും 2.30% മായി കുറയുകയാണ് ചെയ്തിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »