News - 2024

നൈജീരിയയിലെ ഇരിഗ്വെ മേഖലയില്‍ ക്രൈസ്തവ വംശഹത്യ: അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവാഞ്ചലിക്കല്‍ സഭ

പ്രവാചകശബ്ദം 09-08-2021 - Monday

ഇരിഗ്വെ: മധ്യ നൈജീരിയന്‍ സംസ്ഥാനമായ പ്ലേറ്റോയിലെ ‘ഇരിഗ്വെ’ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യ തടയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു അഭ്യര്‍ത്ഥിച്ച് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്ല്യു.എ) പ്രസിഡന്റ് റവ. ഡോ. സ്റ്റീഫന്‍ ബാബ പന്യ. മേഖലയിലും തെക്കന്‍ കടുണ സംസ്ഥാനത്തിലും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ നിരപരാധികളായ ഏതാണ്ട് എഴുപതോളം ക്രൈസ്തവരായ കൃഷിക്കാരെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് റവ. ഡോ. പന്യ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച സംസ്ഥാനത്തെ ക്രൈസ്തവരായ ഇരിഗ്വെ വംശജരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമായിരുന്നെന്നും, ഈ കാലയളവില്‍ പതിനഞ്ചോളം ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 405 ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും, ഇരുപതിനായിരത്തോളം ആളുകളെ ഭവനങ്ങളില്‍ നിന്നും പുറത്താക്കുകയും, ആയിരകണക്കിന് ഹെക്ടറിലെ കൃഷികള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന്‍ സ്റ്റീഫന്‍ പന്യ വെളിപ്പെടുത്തി.

കൊലപാതകങ്ങളും തീവെയ്പ്പും അരങ്ങേറിയ ഗ്രാമങ്ങളില്‍ പലതും നൈജീരിയന്‍ സൈന്യത്തിന്റെ ബാരക്കിന്റെ തൊട്ടുപിറകില്‍ സ്ഥിതി ചെയ്യുന്നവയായിട്ടുപോലും, സൈന്യത്തിന്റേയോ, മറ്റ് സുരക്ഷ ഏജന്‍സികളുടെയോ യാതൊരു ഇടപെടലുമില്ലാതെ തീവ്രവാദ പോരാളികള്‍ക്ക് അനായാസം കൂട്ടക്കൊലകള്‍ നടത്തുവാനും ഗ്രാമങ്ങള്‍ ചുട്ടുകരിക്കുവാനും കഴിഞ്ഞുവെന്നതാണ് ഖേദകരമായ കാര്യമെന്നു റവ. പന്യ തുറന്നടിച്ചു. നൈജീരിയയുടെ തെക്കന്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൃഷിയിടങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയവ പതിവായിരിക്കുന്നതിനു പുറമേ, ഫുലാനികളുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. സമ്പൂര്‍ണ്ണ നാശം, ഭവനരഹിതരാക്കല്‍, ജനസംഖ്യ വ്യതിയാനം എന്നീ അക്രമപരമ്പരയിലൂടെ വംശീയ, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പട്ടിണിയും, സാമ്പത്തിക അസ്ഥിരതയും വരുത്തുകയാണ് അക്രമികളുടെ ലക്ഷ്യമെന്നു ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ്’ന്റെ പ്രസ്സ് ആന്‍ഡ്‌ പബ്ലിക്ക് അഫയേഴ്സ് വിഭാഗം തലവന്‍ കിരി കാന്‍ഖ്വെന്‍ഡെ പറഞ്ഞു.

ചെറു ആയുധങ്ങളുടെ ലഭ്യത സുലഭമായതിനാല്‍ പ്രാദേശിക, വിദേശ സംഘങ്ങള്‍ക്ക് രാജ്യത്തുടനീളം ഗോത്രവര്‍ഗ്ഗങ്ങളേയും, മതന്യൂനപക്ഷങ്ങളേയും ആക്രമിച്ച് കൊലയും, ആക്രമണവും നടത്തുവാന്‍ കഴിയുന്നത് ഭരണനിര്‍വഹണം പരാജയപ്പെടുന്നതിന്റേയോ, പരാജയപ്പെട്ടതിന്റേയോ സൂചനയാണെന്ന്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്താരാഷ്ട്ര സമൂഹം അക്രമത്തിന്റെ ഉത്ഭവത്തെക്കുറിച്ചും സ്വഭാവത്തേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാറ്റിവെച്ച് അക്രമങ്ങള്‍ തടയുവാന്‍ നൈജീരിയയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും സഹായിക്കുകയുമാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ചു അടുത്തിടെ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ മെത്രാന്മാര്‍ രംഗത്തെത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »