News - 2024

കത്തോലിക്ക വിരുദ്ധ നിലപാടുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിന്ന ന്യൂയോർക്ക് ഗവർണർ രാജിവെച്ചു

പ്രവാചകശബ്ദം 11-08-2021 - Wednesday

തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിനു വിരുദ്ധമായ രീതിയില്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിന്ന യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി സമർപ്പിച്ചു. നിരവധി ലൈംഗീക അതിക്രമ കേസുകളിൽ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ആൻഡ്രൂ ഇന്നലെ രാജിവെച്ചത്. കടുത്ത ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലും വിവാഹ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ സമീപനം സ്വീകരിച്ചതും, ദേവാലയങ്ങളുടെ ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതും അടക്കം വിവിധ വിഷയങ്ങളില്‍ ഗവർണർ വിവാദങ്ങളില്‍ അകപ്പെട്ടിരിന്നു. വിവിധ ധാര്‍മ്മിക വിഷയങ്ങളില്‍ ഇയാള്‍ നടത്തിയിരിന്ന പല പ്രസ്താവനകളും വിവാദമായി. ഇതിനെതിരെ സഭ തന്നെ രംഗത്തു വന്നിരിന്നു.

മൂന്നാം തവണ ഗവർണർ പദവിയിൽ ഇരിക്കുന്ന ക്യൂമോയുടെ പേരിൽ കഴിഞ്ഞ ഡിസംബർ മാസം മുതലാണ് സ്ത്രീകൾ പരാതി നൽകാൻ ആരംഭിച്ചത്. ഇപ്പോൾ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീകളും, മുൻപ് ജോലി ചെയ്തിരുന്ന സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ അറ്റോർണി ജനറൽ ലിറ്റീഷ്യ ജയിംസ് നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ ക്യൂമോയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, മറ്റ് സംസ്ഥാനത്തെയും ഉദ്യോഗസ്ഥർക്ക് ഗവർണറുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.

എന്നാല്‍ ഇന്നലെ ഓഗസ്റ്റ് പത്താം തീയതി രാജി പ്രഖ്യാപനം നടത്തിയ പത്രസമ്മേളനത്തിൽ, ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ക്യൂമോ നിഷേധിച്ചു. ഇതിനിടെ പുതിയതായി ഗവർണർ സ്ഥാനം ഏറ്റെടുക്കുന്ന കാത്തി ഹോച്ചൂളിനും, ക്യൂമോയ്ക്കും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും ന്യൂയോർക്ക് സംസ്ഥാനത്തെ കത്തോലിക്കാ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡെന്നീസ് പ്രൌസ്റ്റ് പ്രാർത്ഥിച്ചു. 2019 ജനുവരി 22നു ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോ വെസ് വേഡ് ഉത്തരവ് ഇറങ്ങിയതിന്റെ വാർഷികദിനം ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നടത്താമെന്ന നിയമം ക്യൂമോ പാസാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

നിയമനിർമാണം ആഘോഷമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെട്ടിടങ്ങൾ പ്ലാൻറ് പേരന്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ ശൃംഖലയുടെ നിറമായ പിങ്ക് നിറം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചതും വിവാദമായി. 2011ൽ പരമ്പരാഗത വിവാഹ സങ്കൽപങ്ങൾ പൊളിച്ചെഴുതിയ മറ്റൊരു ബില്ലിലും കത്തോലിക്കാ മെത്രാന്മാരുടെ എതിർപ്പ് അവഗണിച്ച് ക്യൂമോ ഒപ്പുവച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് മാരിയോ ക്യൂമോ മൂന്നു തവണ സംസ്ഥാനത്തെ ഗവർണർ ആയിട്ടുണ്ട്. മാരിയോയും ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചിരിന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »