Arts - 2025
കിഴക്കന്‍ തുര്‍ക്കിയില്‍ ത്രീഡി റഡാര്‍ സ്കാനിംഗില്‍ നോഹയുടെ പെട്ടക സമാനമായ രൂപം കണ്ടെത്തി
പ്രവാചകശബ്ദം 01-10-2021 - Friday
കിഴക്കന്‍ തുര്‍ക്കിയിലെ ദുരുപിനാര്‍ മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ ത്രീഡി സ്കാനിംഗില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന നോഹയുടെ ഐതിഹാസിക പെട്ടകത്തിന് സമാനമായ രൂപഘടന കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. ഇതോടെ നോഹയുടെ പെട്ടകം ഭൂമിയില്‍ ഉറച്ച സ്ഥലം ഇതാണെന്ന വാദം ഒന്നുകൂടി ശക്തമായിരിക്കുകയാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള നോഹയുടെ പെട്ടകത്തിന്റെ അതേ വലുപ്പമുള്ള വഞ്ചി സമാനമായ ആകൃതിയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ‘നോഹാസ് ആര്‍ക്ക് സ്കാന്‍’ പദ്ധതിയുമായി ബന്ധപ്പെട്ട പുരാവസ്തു ഗവേഷകര്‍ പറയുന്നത്. മനുഷ്യനിര്‍മ്മിതമായ ഒരു വസ്തു ഭൂമിക്കടിയില്‍ മറഞ്ഞ് കിടക്കുകയാണെന്നാണ് പ്രാഥമിക സ്കാനിംഗ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ ഗവേഷകര്‍ അത് നോഹയുടെ പെട്ടകം തന്നെയായിരിക്കും എന്ന അനുമാനത്തിലാണ്.
നോഹയുടെ പെട്ടകം യാഥാര്‍ത്ഥ്യമാണെന്നും, അത് തുര്‍ക്കിയുടെ കിഴക്ക് ഭാഗത്ത് ദുരുപിനാര്‍ എന്നറിയപ്പെടുന്ന പാറപ്രദേശത്ത് മണ്ണിനടിയില്‍ മറഞ്ഞുകിടക്കുകയാണെന്ന വാദം വളരെക്കാലം മുന്‍പേതന്നെ ശക്തമായിരുന്നു. 1959-ല്‍ ഒരു തുര്‍ക്കി ആര്‍മി ക്യാപ്റ്റന്‍ വഞ്ചി സമാനമായ ഈ രൂപം കണ്ടെത്തിയതാണ്. അമേരിക്കന്‍ പര്യവേഷകനായ റോണ്‍ വ്യാട്ടിന്റേയും, മറ്റുള്ളവരുടേയും പരിശ്രമത്തിന്റെ ഫലമായി 1970-കളിലും, 1990-കളിലുമാണ് ഗവേഷകര്‍ക്ക് ഈ മേഖലയില്‍ താല്‍പര്യം ജനിക്കുന്നത്. 2014-ലും 2019-ലും നടത്തിയ ഭൗമ-ഭൗതീക സര്‍വ്വേകളില്‍ കോണുകളോട് കൂടിയ രൂപം മണ്ണിനടിയില്‍ കണ്ടെത്തിയിരുന്നു. ഭൂനിരപ്പില്‍ നിന്നും 8 മുതല്‍ 20 അടി താഴ്ചയിലാണ് വഞ്ചിയുടെ ആകൃതിയിലുള്ള രൂപീകരണം ഉള്ളതെന്നാണ് പുതിയ ‘ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍’ (ജി.പി.ആര്‍) സ്കാനിംഗ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഇസ്താംബൂള്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ ഡോ. ഫെത്തി യുക്സേലിന്റെ സഹായത്തോടെ ‘നോഹാസ് ആര്‍ക്ക് സ്കാന്‍’ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ ജോണ്‍സും സംഘവുമാണ് ഇവിടെ പരിശോധനകള്‍ നടത്തിയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന നോഹയുടെ പെട്ടകത്തിന് സമാനമായ മനുഷ്യനിര്‍മ്മിതമായ ഒരു വസ്തുവാണെന്നാണ് ആന്‍ഡ്ര്യൂ ജോണ്‍സ് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി യു.എസ് സണ്‍’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷേ ഇതൊരു അസാധാരണ ശിലാരൂപീകരണമാണെന്ന്‍ വാദിക്കുന്ന ഭൂശാസ്ത്രജ്ഞരുമുണ്ട്. തുടര്‍ പരിശോധനകള്‍ക്ക് വേണ്ട ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കു തുര്‍ക്കിയിലെ സര്‍വ്വകലാശാലകളിലെ പ്രൊഫസ്സര്‍മാരുടെ സഹായത്തോടെ ഉദ്യമം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്ര്യൂ ജോണ്‍സ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക