News

വ്യാജ മതനിന്ദ കേസില്‍ രണ്ടു വര്‍ഷമായി ജയിലില്‍: പാക്ക് ക്രൈസ്തവന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകള്‍

പ്രവാചകശബ്ദം 03-11-2021 - Wednesday

സിയാല്‍കോട്ട്: പാക്കിസ്ഥാനില്‍ അയല്‍വാസിയുമായുള്ള വാഗ്വാദത്തില്‍ നിന്നും ഉടലെടുത്ത വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന ക്രൈസ്തവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിചാരണയെ നേരിടുവാന്‍ തക്കവിധമുള്ള മാനസിക ആരോഗ്യമില്ലായെന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് വിധിയെഴുതിയ സിയാല്‍കോട്ട് സ്വദേശിയായ സ്റ്റീഫന്‍ മാസി എന്ന ക്രിസ്ത്യാനിയാണ് വ്യാജ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്നത്. സ്റ്റീഫന്‍ മസിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രമുഖ മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും നീക്കുപോക്ക് ഉണ്ടാകുന്നില്ല. 42 വിചാരണകള്‍ നടന്നുവെങ്കിലും സ്റ്റീഫന്‍ മാസി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന യാതൊന്നും ലഭിച്ചിട്ടില്ലെന്നു മനുഷ്യാവകാശങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ജൂബിലി കാമ്പയിന്‍’ ചൂണ്ടിക്കാട്ടി.

2019 മാര്‍ച്ചിലാണ് സ്റ്റീഫന്‍ മാസിയുടെ അറസ്റ്റിനു ആധാരമായ സംഭവം നടന്നത്. അയല്‍വാസിയായ ഒരു സ്ത്രീയുമായുണ്ടായ വാഗ്വാദത്തിനിടയില്‍ സ്റ്റീഫന്‍ മാസി അസഭ്യം പറഞ്ഞുവെന്ന്‍ ആരോപിക്കുകയായിരിന്നു. പിറ്റേദിവസം ഈ സ്ത്രീയുടെ ഭര്‍ത്താവും മുസ്ലീം പുരോഹിതനുമായ ഹഫീസ് മുഹമ്മദ്‌ മുദാസര്‍ എന്ന വ്യക്തി ഒരു കൂട്ടം ആള്‍ക്കാരുമായി വന്ന് മതനിന്ദ ആരോപിച്ചുകൊണ്ട് സ്റ്റീഫന്‍ മാസിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മാസിക്കെതിരെ മതനിന്ദ ചാര്‍ത്തിക്കൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കുകയാണ് പഞ്ചാബ് പോലീസ് ചെയ്തത്. സ്റ്റീഫന്‍ മാസിയുടെ ജയിലിലെ ജീവിതം ആശങ്കാജനകമാണെന്നു ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു മനുഷ്യാവകാശ സംഘടനയായ ‘വോയിസ് ഓഫ് ജസ്റ്റിസ്’ പ്രസ്താവിച്ചു.

മതനിന്ദയുടെ പേരില്‍ ജയിലിലാകുന്നവര്‍ തടങ്കലില്‍വെച്ച് തന്നെ കൊല്ലപ്പെടുവാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും, സ്റ്റീഫന് ആവശ്യമായ മെഡിക്കല്‍ ശുശ്രൂഷകള്‍ ലഭിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.വളരെക്കാലമായി സ്റ്റീഫന്‍ മസിയുടെ മാനസിക നില ശരിയല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലാക്കുവാനോ, വേണ്ട വിധത്തില്‍ ചിന്തിക്കുവാനോ കഴിയുന്നില്ല. ഇക്കാര്യം കണക്കിലെടുത്ത് അദ്ദേഹത്തെ ഉടന്‍തന്നെ ജെയിലില്‍ നിന്നും മോചിപ്പിക്കണമെന്നും ‘വോയിസ് ഓഫ് ജസ്റ്റിസ്’ന്റെ സ്ഥാപകനായ ജോസഫ് ജാന്‍സന്‍ ആവശ്യപ്പെട്ടു.

ഒരു ഇസ്ലാം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് വിരളമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവാദ മതനിന്ദ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലായെന്നതാണ് വസ്തുത.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »