News - 2024

കേരളം ചര്‍ച്ച ചെയ്ത ആ മുന്നറിയിപ്പിന് ഒരു വര്‍ഷം; ലഹരി മാഫിയയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചകശബ്ദം 10-09-2022 - Saturday

കുറവിലങ്ങാട്: ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തിപകരുന്നുവെന്നു മയക്കുമരുന്നിനെതിരേ ആത്മീയ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്റെ സമാപനദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നെന്ന തിന്മ സംഘടിതമാണ്. ഈ തിന്മയെ കുറയ്ക്കാനാകണം. നന്മകൊണ്ട് തിന്മയെ ജയിക്കണം. ഈ തിന്മയ്ക്കെതിരേയുള്ള തിരിച്ചറിവ് പ്രതിരോധമാക്കണം. മയക്കുമരുന്നിൽ നിന്നു മക്കളെയും ലോകത്തെയും രക്ഷിക്കാന്‍ ഹൃദയ കണ്ണുകള്‍ തുറക്കണം. വിഷം കലർന്ന ഭക്ഷണത്തേക്കാൾ ഉപദ്രവമാണ് മയക്കുമരുന്ന്. പരിശുദ്ധമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ധാർമികശക്തിയുടെ ഒഴുക്കിൽ ക്രൈസ്തവർക്ക് നിർണായകമായ സ്ഥാനമുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

കുറവിലങ്ങാട് പള്ളിയില്‍ എട്ടു നോമ്പ് സമാപനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ബിഷപ്പ് നടത്തിയ പ്രസംഗം സംസ്ഥാന ദേശീയ തലങ്ങളില്‍ കോളിളക്കം സൃഷ്ട്ടിച്ചിരിന്നു. വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്ന്‍ ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന് പിന്നാലേ പാലാ ബിഷപ്പ് ഹൗസിലേക്ക് അടക്കം തീവ്ര ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പിതാവിന് ഐക്യദാര്‍ഢ്യവുമായി ക്രൈസ്തവ സംഘടനകളും സംഘടിച്ചു.

ഇതിനിടെ ഇക്കാലയളവില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച മുന്നറിയിപ്പ് സത്യമാണെന്ന് തെളിയിക്കുന്ന ഡസന്‍ കണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മയക്കുമരുന്ന്‍ കേസില്‍ അകപ്പെടുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗം കേസുകളിലും യുവതികളായ സ്ത്രീകള്‍ ഉള്‍പ്പെട്ടതും അവരുടെയും കൂട്ടുപ്രതികളുടെയും മത വിശ്വാസ പശ്ചാത്തലവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച കാര്യങ്ങള്‍ അടിവരയിടുന്നതായിരിന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അടുത്ത ദിവസം കത്തോലിക്ക മാധ്യമമായ ഷെക്കെയ്ന ചാനലിന്റെ പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചിരിന്നു.


Related Articles »