Social Media - 2024

"ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല"; ജലീലിന്റെ ന്യായീകരണ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി സിസ്റ്റര്‍ സോണിയ തെരേസ്

പ്രവാചകശബ്ദം 17-10-2022 - Monday

കൊച്ചി: ഹിജാബ് വിഷയത്തില്‍ കന്യാസ്ത്രീകളെ ബന്ധപ്പെടുത്തി മുന്‍ മന്ത്രി കെ‌.ടി ജലീല്‍ പങ്കുവെച്ച കുറിപ്പിനു പിന്നാലെയുള്ള വാഗ്വാദങ്ങളില്‍ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി സിസ്റ്റര്‍ സോണിയ തെരേസ് ഡി‌എസ്‌ജെ. ജലീല്‍ എം‌എല്‍‌എ വിഷയത്തില്‍ എഴുതിയ ആദ്യ പോസ്റ്റിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സിസ്റ്റര്‍ സോണിയ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിന്നു. ഇതിന് പിന്നാലേ വിഷയത്തില്‍ ഉറച്ച് വിവിധ ചോദ്യങ്ങളുമായി ജലീല്‍ പോസ്റ്റ് പങ്കുവെയ്ക്കുകയായിരിന്നു. ഇതോടെയാണ് ജലീല്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി സിസ്റ്റര്‍ സോണിയ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ജലീല്‍ ഉന്നയിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമായി സിസ്റ്റര്‍ സോണിയ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: ‍

പ്രിയ സഹോദരൻ കെ.ടി. ജലീലിന്,

ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു.

1) "ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്" എന്ന ആരോപണത്തിന്: ‍

ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് - തലയും കഴുത്തും മൂടിയുള്ള ശിരോവസ്ത്രം, നിഖാബ് - കണ്ണുകൾ മാത്രം പുറത്ത് കാണിച്ച് ശരീരം മുഴവൻ മറക്കുന്നത്, ബുർഖ - മുഖവും ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം എന്ന് ഒക്കെ നന്നായി തന്നെ മനസിലാക്കിയിട്ട് തന്നെയാണ് ഞാൻ എഴുതിത്തുടങ്ങിയത്.

പിന്നെ "നിഖാബ് മണൽ കാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സമ്പ്രദായമാണ്, അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നൊക്കെ താങ്കൾ പറയുമ്പോൾ ഈ അറേബ്യൻനാട്ടിലെ കാറ്റിന് സ്ത്രീകളോട് എന്തേ ഇത്രയും ശത്രുത എന്നാണ് എൻ്റെ മനസ്സു ചോദിക്കുന്നത്. പുരുഷന്റെ സാന്നിധ്യം ഇല്ലാതെ സ്ത്രീക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ലാത്ത ആ നാട്ടിൽ പുരുഷനോടൊപ്പം പോകുന്ന പാവം സ്ത്രീകളുടെ മുഖത്തേക്കു മാത്രം ആഞ്ഞടിക്കുന്ന ആ കാറ്റിനെ എത്രയായാലും എനിക്കങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല! അതുകൊണ്ട് താങ്കളുടെ ന്യായം സത്യമാണോ എന്നറിയാൻ ഞാൻ ഒന്ന് കാര്യമായി ഈ വിഷയം പഠിച്ചപ്പോൾ താങ്കൾ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് എനിക്ക് മനസ്സിലായി.

മുസ്ലിം മതവിഭാഗമായ സുന്നികളുടെ വീക്ഷണം പ്രധാനമായും നാല് മദ്ഹബുകളിലൂടെയാണ് വ്യക്തമാക്കുക. മാലികി, ഹനഫി, ശാഫിഇ്, ഹംബലി എന്നിവയാണവ. ഇതിൽ മൂന്നാമത്തെ മദ്ഹബിൽ എഴുതിയിരിക്കുന്നത് താഴെ ചേർക്കുന്നു.

'പുരുഷന്മാരുടെ നോട്ടത്തിനുള്ള സാധ്യത ഉണ്ടെങ്കിൽ വളരെ ആകർഷകമായി തോന്നാൻ സാധ്യതയുണ്ടെങ്കിൽ മുഖാവരണം ധരിക്കണമെന്നാണ്'.

പിന്നെ നാലാമത്തെ മദ്ഹബിൽ രണ്ടാം ഭാഗം എഴുതിയിരിക്കുന്നത്.

'സ്ത്രീയുടെ ശരീരം മുഴുവൻ മുഖം ഉൾപ്പെടെ ഔറത്താണ്. അതായത് മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കേണ്ട ഭാഗമാണ്'.

പിന്നെ ഹിജാബിനെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടു.

"വ്യക്തിയുടെ പവിത്രത കാത്തുസൂക്ഷിക്കലും തുറിച്ചുനോട്ടം ഒഴിവാക്കലും ഹിജാബിന്റെ പ്രധാന ഉദ്ദേശ്യങ്ങളായി ഉന്നയിക്കപ്പെടുന്നു".

പിന്നെ "മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളിൽ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാൻ" എന്ന് ലോകത്തോട് വിളിച്ചുപറയാൻ താങ്കൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. സഹോദരൻ പറഞ്ഞതു പോലെ, "ആൾമാറാട്ടം തടയുന്നതിനും പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും നിഖാബ്, ബുർഖ നിരോധിക്കണം" എന്ന ഇസ്ലാം മതവിശ്വാസിയായ താങ്കളുടെ അഭിപ്രായം തന്നെയാണ് സംസ്കാരമുള്ള മനുഷ്യർക്കെല്ലാം ഉള്ളത്. ഇറാനിൽ ഇപ്പോൾ നടക്കുന്ന കലാപവും, നിരവധി രാജ്യങ്ങൾ നിഖാബും ബുർഖയും നിരോധിച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട് എന്ന വസ്തുതയും ഓർമ്മയിലുണ്ടല്ലോ.

എന്റെ ബാല്യകാലത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത ബുർഖയും നിഖാബും ഒക്കെ എന്തേ ഈ ആധുനിക ലോകത്ത് ഇത്രമാത്രം ശക്തിപ്രാപിച്ചത് എന്നു ചിന്തിച്ച് ഒരു സത്യാന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയ മറുപടി താഴെ കുറിക്കുന്നു.

"1990-കൾക്ക് ശേഷം മുസ്ലിം രാഷ്ട്രങ്ങളിൽ പാശ്ചാത്യ വേഷവിധാനങ്ങൾക്ക് പ്രചാരം കൂടിവന്നതോടെയാണ് ഹിജാബ് വീണ്ടും ചർച്ചാവിഷയമായി മാറിയത്. പാശ്ചാത്യസ്വാധീനത്തിൽ നിന്ന് മുസ്‌ലീങ്ങളെ മോചിപ്പിക്കാൻ മതപണ്ഡിതർ ഹിജാബിനെ പ്രതീകമായി ഉയർത്തിക്കാട്ടുകയായിരുന്നു".

മുകളിൽ പറഞ്ഞിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ഒരിക്കലും "നിഖാബിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നു പറഞ്ഞ് പുലിവാൽ പിടിക്കരുത് കേട്ടോ. അബദ്ധത്തിൽ ഇനിയും അങ്ങനെയെങ്ങാനും പറഞ്ഞുപോയാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇതിനകംതന്നെ താങ്കൾക്കു ബോധ്യപ്പെട്ടു കാണുമല്ലോ.

2) "ഒരു കന്യാസ്ത്രീ തൻ്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് അതിന് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലീംസ്ത്രീ 'ഹിജാബ്' അഥവാ ശിരോവസ്ത്രം ഉൾപ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയെയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലീംസ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ..?" എന്ന താങ്കളുടെ പരിഭവത്തിന് ഉള്ള മറുപടി: ‍

പ്രായപൂർത്തിയായ മുസ്ലീം "സ്ത്രീകൾക്ക്" ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊതുധാരണ അനുസരിച്ച് 18 വയസ് പൂർത്തിയായവരെ ആണ് സ്ത്രീകൾ എന്ന് വിളിക്കുന്നത്. ചില ക്രിസ്ത്യൻ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു എന്ന വാർത്ത ആഘോഷം ആക്കുമ്പോൾ ഓർമ്മിക്കണം: സ്കൂളിൽ പഠിക്കുന്നത് 6 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തിൽ അവർ വിദ്യാർത്ഥിനികൾ അല്ലേ..? കേരളത്തിലെ 99% ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലും 12 വയസ് കഴിഞ്ഞ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തട്ടം ധരിച്ചുവരാൻ യാതൊരു തടസ്സവുമില്ല.

പക്ഷേ ഹിജാബ് - തട്ടം മാത്രം ആണെന്ന് താങ്കൾ പറഞ്ഞാലും ചില തീവ്രചിന്താഗതിക്കാർ പതിയെ ആ തട്ടത്തോടെപ്പം യൂണിഫോമിൽ കൂടുതൽ വ്യതിയാനങ്ങൾ വരുത്തി ശരീരം മുഴുവൻ മൂടാൻ തുടങ്ങിയപ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

പിന്നെ ഒരു സ്കൂളിൽ കുട്ടികളെ ചേർക്കാൻ ചെല്ലുമ്പോൾതന്നെ ആ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു പേപ്പർ വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം അനുസരിച്ചുകൊള്ളാം എന്ന് ഓരോ രക്ഷിതാവും ഒപ്പിട്ട് നൽകാറുണ്ട് എന്നത് മറക്കരുത്. സ്കൂൾ മാനേജ്മെൻ്റ് നിശ്ചയിച്ചിട്ടുള്ള യൂണിഫോം അംഗീകരിച്ചുകൊണ്ട് സ്കൂളിലേക്കു തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കൾക്ക് പിന്നീട് പിന്തിരിപ്പൻ ബുദ്ധി തോന്നുന്നത് (അത്തരത്തിൽ ഉപദേശിക്കപ്പെടുന്നത്) എന്തുകൊണ്ടാണ്..? പിന്തിരിപ്പൻ ബുദ്ധിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ശക്തിയാണ്...?

തങ്ങളുടെ സ്കൂളിൽ യൂണിഫോം ഇതായിരിക്കും എന്നല്ലേ സ്ഥാപന മാനേജ്മെൻ്റ് പറയുന്നത്; അല്ലാതെ, ലോകത്തുള്ള എല്ലാ കുട്ടികളും ഇത് ധരിക്കണം എന്നല്ലല്ലോ? അതു താല്പര്യമില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാവുന്ന സ്കൂളിൽ അവരെ മാതാപിതാക്കൾക്കു വിടാമല്ലോ..? ക്രിസ്ത്യൻ മാനേജുമെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ കുട്ടികളെ ചേർക്കുകയും വേണം, അവിടത്തെ നിയമങ്ങൾ പാലിക്കാൻ മനസ്സുമില്ല എന്നു ധ്വനിപ്പിക്കുന്ന വാദം ഒരു മുൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു ചേർന്നതാണോ..?

3) "ഹിജാബ് (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ രക്ഷിതാക്കൾ അടിച്ചേൽപ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കിൽ അതേ കുട്ടികളുടെമേൽ ഒരു സ്കൂൾ മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേൽപ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേൽപ്പിക്കൽ പിന്തിരിപ്പനും സ്കൂൾ മാനേജ്മെൻ്റുകളുടെ അടിച്ചേൽപ്പിക്കൽ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്..?" എന്ന താങ്കളുടെ ചോദ്യത്തിന് ‍

സ്‌കൂളുകളിൽ യൂണിഫോം എന്തിനാണെന്നു പോലും മനസിലാക്കാത്ത ഒരു മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണോ താങ്കൾ..!! ഉച്ചനീചത്വങ്ങളും ജാതിവേർതിരിവുകളും സാമ്പത്തികാവസ്ഥകളും കുട്ടികൾക്കിടയിൽ വിഭാഗീയതകൾ സൃഷ്ടിക്കാതിരിക്കാനാണ് സ്‌കൂളുകളിൽ യൂണിഫോം നടപ്പാക്കി തുടങ്ങിയത്. എല്ലാ സമൂഹങ്ങളും ഒരുപോലെ വളരുകയും സഹവർത്തിത്വവും സമത്വവും പുലരുകയും വേണം എന്ന് ഉറച്ചുവിശ്വസിച്ച ക്രൈസ്തവ സമൂഹമാണ് യൂണിഫോം സമ്പ്രദായത്തിന്റെ ആരംഭകർ. ഇക്കാലത്തും യൂണിഫോമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാണ്. കുട്ടികളുടെ നന്മ ലക്ഷ്യംവച്ചുള്ള സ്‌കൂൾ മാനേജ്‌മെന്റുകളുടെ നിർദ്ദേശങ്ങളും, സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കാൻ ഉറച്ചുകൊണ്ടുള്ള മതവസ്‌ത്രവാദങ്ങളും താരതമ്യം ചെയ്യാനുള്ള സഹോദരന്റെ മനഃസ്ഥിതി ദയനീയം എന്നേ പറയാനുള്ളൂ...

4) "കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചുകൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം" എന്ന താങ്കളുടെ ആകുലതയ്ക്ക് മറുപടി: ‍

ഒരു കാലത്ത് മുകളിൽ പറഞ്ഞതുപോലെ തൊടീലും തീണ്ടലും ഒക്കെ പറഞ്ഞ് നമ്മുടെ കാർന്നോന്മാർക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റില്ലായിരുന്നു പോലും. നീ ആ ജാതിയാണ്, നീ ആ മതമാണ് നീ പാവപ്പെട്ടവൻ, ഞാൻ പണക്കാരൻ എന്ന് ഒക്കെ പറഞ്ഞ് പരസ്പരം എപ്പോഴും കലഹിച്ചിരുന്ന ഒരു സമൂഹത്തെ അടക്കി ഒതുക്കി ഒരു ബഞ്ചിൽ ഇരുത്തി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചതിൽ കൈസ്തവ സന്യസ്തരും ക്രൈസ്തവ സഭയും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പൂർവികർ രാപകലില്ലാതെ കഷ്ടപ്പെട്ട് ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഒരുമയോടെ പടുത്തുയർത്തിയ ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും ജാതി-മത-സാമ്പത്തിക വേർതിരിവിൽ എത്തിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളോട് യോജിപ്പില്ല.

ക്രൈസ്തവർ നടത്തിയ ചരിത്രപരമായ പഴയ പല ഇടപെടലുകളും താങ്കൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ നടത്തിയ നവീകരണങ്ങൾ വഴിയായി പാഠപുസ്തകങ്ങളിൽ നിന്ന് തേഞ്ഞുമാഞ്ഞുപോയി. എങ്കിലും ഇന്നും ജീവിക്കുന്നവരുടെ ഹൃദയങ്ങളിൽനിന്ന് ഉരച്ച് മാറ്റിക്കളയാൻ ആർക്കും കഴിഞ്ഞിട്ടില്ല... കൃതജ്ഞതയുടെ മൂടുപടം ചൂടിക്കിടക്കുന്ന ആ സത്യങ്ങൾ ഇന്നും അനേകായിരങ്ങളിലൂടെ വാമൊഴികളായി പുതുതലമുറയ്ക്ക് ലഭിക്കുന്നുണ്ട്.

5) "താങ്കളുടെ തുറന്ന കത്തിലെ അദ്ധ്യാപകരുടെ വേഷത്തിൽ മതസ്വത്വം വേണ്ടെന്ന് വയ്ക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക?" എന്നും "കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ..?" എന്നുമുള്ള ചോദ്യങ്ങൾക്കുള്ള മറുപടി: ‍

അധ്യാപകരെസംബന്ധിച്ച് മാന്യമായ വസ്ത്രധാരണം മാതൃകയുടെ വിഷയമല്ല, ജീവിതമാണ് മാതൃക. എന്നാൽ കുട്ടികൾക്കിടയിൽ സമത്വബോധം സുപ്രധാനമാണ്. അതിന് കുട്ടികളുടെ യൂണിഫോമാണ് പ്രധാനം... പിന്നെ കോഴിക്കോട് പ്രൊവിഡൻസ് സ്കൂൾ നടത്തുന്ന കന്യാസ്ത്രീകൾ കുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ല എന്ന് പരിതപിക്കുമ്പോൾ, 3000 കുട്ടികൾ ഉള്ള ആ വിദ്യാലയത്തിൽ നൂറുകണക്കിന് മുസ്ലീംകുട്ടികൾ യാതൊരു പ്രശ്നവും ഇല്ലാതെ പഠിച്ച് മിടുക്കരായി നല്ല നിലയിൽ എത്തിയിട്ടുണ്ട് എന്നതും ഓർക്കണം. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്രൈസ്തവ സ്കൂൾ കാണുമ്പോൾ, ചില തീവ്രചിന്താഗതിക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കി വാർത്തയാക്കുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡ്രസ്സ് കോഡ് എന്താണെന്ന് തീരുമാനിക്കുന്നത് അതതു സ്കൂൾ മാനേജ്മെന്റും പിടിഎയുമാണ്. ആ തീരുമാനത്തിൽ കൈകടത്താൻ ഗവൺമെന്റിന് പോലും അവകാശം ഇല്ല എന്ന് ഹൈക്കോടതി വിധിയുള്ളതാണ്.

പിന്നെ കഴിഞ്ഞ പത്ത് മാസത്തിനിടയിൽ കാസർഗോഡ്, വയനാട്, തിരുവനന്തപുരം, കോഴിക്കോട് എന്നീ 4 ജില്ലകളിലെ പ്രശസ്തമായ കത്തോലിക്കാ സ്കൂളുകളെ ലക്ഷ്യമാക്കി ഹിജാബ് പ്രശ്നം ഉയർത്തി ഒട്ടേറെ കോലഹലങ്ങൾ ഒരു കൂട്ടം ആളുകൾ നടത്തിയിരുന്നു. അവരിൽ ചിലർ പോക്കറ്റിൽ രഹസ്യ ക്യാമറ ഫിറ്റ് ചെയ്ത് ഒരു പ്രിൻസിപ്പാൾ സിസ്റ്ററിനെ പ്രകോപിപ്പിച്ച് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് വലിയ വാർത്തയാക്കിയത് മറന്നിട്ടില്ല. സത്യത്തിൽ വ്യക്തമായ അജണ്ടകളോടെ ആണ് ഇത്തരം നാടകങ്ങൾ അരങ്ങേറുന്നത് എന്നത് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആൾക്കാരും മനസ്സിലാക്കിത്തുടങ്ങി.

6) "ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർത്ഥിനിക്ക് ഒരു മുസ്ലീം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ..?" ‍

ഈ വാദം സെൽഫ് ട്രോളായിപ്പോയല്ലോ, സഹോദരാ. സമത്വത്തിന് അനുകൂലവും മുസ്ലീം മാനേജുമെൻ്റിൻ്റെ നിയമങ്ങൾക്ക് നിരക്കുന്നതുമായ വേഷവിധാനം മറ്റുള്ള കുട്ടികൾ ധരിക്കുന്നതു കൊണ്ടല്ലേ താങ്കൾ സൂചിപ്പിച്ച അത്തരം സാഹചര്യം ഉണ്ടാകാത്തത്? ക്രൈസ്തവ സമൂഹത്തിലെ മാതാപിതാക്കൾക്കുള്ള ആ വിവേകവും സന്മനസ്സും മുസ്ലീം മാതാപിതാക്കൾക്കും ഉണ്ടാവുക എന്നതല്ലേ കരണീയം? ക്രൈസ്തവരായ വിദ്യാർത്ഥികൾ മതപരമായ വസ്ത്രധാരണം നടത്തി ഒരു സ്കൂളുകളിലും പോകാറില്ല. പ്രായപൂർത്തിയായി ജീവിതാന്തസ് നയിക്കുന്നവരെ ദയവുചെയ്ത് സ്കൂൾകുട്ടികളായി അവതരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

7) "കേരളത്തിൽ ''ഹിജാബ്" അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന ക്രിസ്ത്യൻ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഉയർന്നുകേട്ടിട്ടുള്ളത്. എന്ത് കൊണ്ടാണ് ഹൈന്ദവ (എൻ.എസ്.എസ്, എസ്.എൻ.ഡി.പി) മാനേജ്മെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽനിന്നോ കോളേജുകളിൽ നിന്നോ ഇന്നോളം "തട്ടവിവാദം" കേൾക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെൻ്റ് സ്കൂളുകൾ മുസ്ലിം പെൺകുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെൻ്റുകളും കാണിച്ചിരുന്നെങ്കിൽ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങൾ?" എന്ന താങ്കളുടെ പരിഭവത്തിനുള്ള മറുപടി ‍

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ കേരളത്തിൽ നാലിടങ്ങളിലായി സൃഷ്ടിക്കപ്പെട്ട ഹിജാബ് വിവാദങ്ങൾ ആസൂത്രിതമായിരുന്നു എന്ന് ആ സംഭവങ്ങൾ അടുത്തറിഞ്ഞിട്ടുള്ള എല്ലാവരും മനസ്സിലാക്കിയതാണ്. മുസ്ളീം ഭൂരിപക്ഷ പ്രദേശമായ കാസർഗോഡ് പള്ളിക്കരയിലെ സ്‌കൂളിൽ അരങ്ങേറിയ സംഭവങ്ങൾ ഉദാഹരണമാണ്. നാലാം ക്‌ളാസിൽ താഴെയുള്ള കുട്ടികൾ തട്ടം ധരിക്കേണ്ടതില്ല എന്നും, ധരിക്കുന്നെങ്കിൽ യൂണിഫോമിന്റെ ഭാഗമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള കളറിലുള്ളത് ധരിക്കണമെന്നും പിടിഎ തീരുമാനമുള്ള സ്‌കൂളിൽ അതിൽനിന്ന് വ്യത്യസ്തമായി ഒരു കുട്ടി അത് ധരിച്ചതായി കണ്ട പ്രിൻസിപ്പാൾ കുട്ടിയെ തിരുത്താൻ ശ്രമിച്ചതു മാത്രമാണ് വിഷയം.

മുഴുവൻ അംഗങ്ങളും മുസ്ളീങ്ങളായ പിടിഎ ഒറ്റക്കെട്ടായി സ്‌കൂൾ മാനേജ്‌മെന്റിനൊപ്പം നിന്നിട്ടും ആ വിഷയത്തെ വലിയ വിവാദമാക്കി മാറ്റാൻ ചിലർ കിണഞ്ഞ് പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഒടുവിൽ കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ സംഭവിച്ചതും വിവാദം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ്. കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദങ്ങൾക്കും കേസുകൾക്കും അനുബന്ധമായി കേരളത്തിൽ സമാനമായ പ്രശ്നങ്ങൾ സൃഷ്ടിച്ച് സമാനമായ ആൾക്കൂട്ട ബഹളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് വ്യക്തം.

ഇത്തരത്തിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് സന്യാസിനിമാർ നടത്തുന്ന സ്‌കൂളുകളാണെന്ന് കണക്കുകൂട്ടിയതിനാൽ മാത്രമാണ് മറ്റിടങ്ങളിൽ വിവാദങ്ങൾ സൃഷ്ടിക്കപ്പെടാതെ പോയത് എന്ന് വ്യക്തം. അങ്ങനെയിരിക്കെ, താങ്കളുടെ ഈ വാദം തികഞ്ഞ അസംബന്ധമാണ്.

8) "ഈ വിവാദങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലീം-ക്രൈസ്തവ അകൽച്ചയിൽ നിന്ന് ഉത്ഭൂതമായതാണ്. അത് നീങ്ങണമെങ്കിൽ ക്രിയാത്മക ചർച്ചകൾ ഇരുവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവർ ഒന്നിച്ചിരുന്ന് നടത്തണം" ‍

താങ്കളുടെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മുസ്ലീം - ക്രൈസ്തവർ മാത്രമല്ല ഹൈന്ദവ സമുദായങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യ്ത് നമ്മുടെ കൊച്ച് കേരളത്തിൽ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ അകൽച്ചകൾക്ക് പിന്നിൽ തീവ്ര ചിന്താഗതികൾ ഉള്ളവർ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ ആണെന്നത് നമ്മൾ വിസ്മരിക്കരുത്. സ്വന്തം സഹോദരങ്ങൾ ആയി കണ്ട് തോളത്ത് കൈകൾ ഇട്ട് മതസൗഹാർദ്ദത്തെ വാനോളം പുകഴ്ത്തി മുന്നോട്ടുപോയിരുന്ന ക്രൈസ്തവ സമൂഹത്തെപ്പോലും ഇത്രയും അകൽച്ചയിൽ കൊണ്ട് എത്തിച്ചതിന് ചില സമുദായങ്ങളിലെ തീവ്ര വിഭാഗക്കാരുടെ സംഭാവനകൾ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യാ.

ഈ അകൽച്ചകൾക്ക് കാരണക്കാർ ആരെന്ന് ഒന്ന് ആത്മ പരിശോധന നടത്തി വീഴ്ചകളെ തിരിച്ചറിഞ്ഞ് അത് തിരുത്തുവാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രമല്ലേ ചർച്ചകൾ കൊണ്ട് പ്രയോജനം ഉള്ളൂ...!! ഈ കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ-ഹൈന്ദവ സമൂഹങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമുദായിക പ്രതിസന്ധികൾ കെട്ടുകഥകളാണെന്ന് കരുതാൻ ചിന്താശേഷിയുള്ള ഒരാൾക്കും സാധ്യമല്ല.

ഡൽഹിയെ ചൂണ്ടിക്കാണിച്ചാൽ കേരളത്തിലെ നേർക്കാഴ്ചകൾ ആരും കാണില്ല എന്നു കരുതുന്നതു വിഢ്ഢിത്തമല്ലേ സഹോദരാ...? ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതു തന്നെ. എന്നാൽ കേരളത്തിൽ ഇന്ന് പ്രബലപ്പെട്ടിരിക്കുന്നതും ആഴത്തിൽ വേരോടിയിരിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണെന്നത് താങ്കൾ സൗകര്യപൂർവം തമസ്കരിക്കുന്നത് എന്തുകൊണ്ടാണ്? അഞ്ച് വർഷത്തോളം ന്യൂനപക്ഷ മന്ത്രിയായും ഉന്നത വിദ്യാഭ്യാസ മന്ത്രിയായും സേവനം അനുഷ്ഠിച്ച ശ്രീ ജലീലിന് അറിയാമല്ലോ, ഇവിടെ സംഭവിക്കുന്ന അനീതികൾ... ന്യൂനപക്ഷത്തിലെതന്നെ ഒരു സമുദായം തങ്ങളുടെ തീവ്രചിന്താഗതികളാൽ എങ്ങനെയാണ് മറ്റു ന്യൂനപക്ഷസമുദായങ്ങളെയും ഭൂരിപക്ഷ സമുദായത്തെയും നിരന്തരം അസ്വസ്ഥപ്പെടുത്തുന്നത് എന്നത് കേരളത്തിന് ഒരു പാഠപുസ്തകം ആണ്.

തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്. ഈ തീവ്രചിന്താഗതി ഉള്ളവർ സമുദായത്തിലും സമൂഹത്തിലും ഒരുപാട് സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഹിജാബ് പോലെയുള്ള വിവാദങ്ങൾ. പ്രത്യേകിച്ച് കേരളത്തിൽ അത് വളരെ പ്രകടമാണ്. അത്തരം വിവാദങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും തീവ്രവാദപരമായ സമീപനങ്ങളെക്കുറിച്ചും ഒക്കെ കേരള കത്തോലിക്കാ സഭയ്ക്ക് നല്ല അവബോധം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ യാഥാർത്ഥ്യബോധത്തോടും ജാഗ്രതയോടുംകൂടെ ഇന്ന് മുന്നോട്ടു പോവുകയാണ് ഓരോ സമുദായത്തിനും കരണീയമായിട്ടുള്ളത്.

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

NB: വ്യക്തമായും മാന്യമായും ഞാൻ മറുപടി കുറിച്ചിട്ടുണ്ട്. ഇനിയും പല ചോദ്യങ്ങൾ ഉന്നയിച്ച് മറുപടി ചോദിച്ച് വന്നാൽ എനിക്ക് അതിനുള്ള സമയം ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു... തല്ക്കാലം ഇവിടെ വച്ച് ഈ സംവാദം അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »