News - 2024

ഏതെങ്കിലും രൂപതയിൽ കൊന്ത നമസ്കാരവും കുരിശിന്റെ വഴിയും നിരോധിച്ചോ?; കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി മാര്‍ തോമസ് തറയിലിന്റെ കുറിപ്പ്

പ്രവാചകശബ്ദം 24-11-2022 - Thursday

കോട്ടയം: ഏകീകൃത കുര്‍ബാന വിഷയത്തില്‍ സഭാ സിനഡിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ തുടരുന്ന വ്യാപക കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടുവെന്നും കത്തോലിക്ക സഭയിലെ എന്തെങ്കിലും രൂപതയിൽ കൊന്തനമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോയെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ബിഷപ്പ് ചോദ്യമുയര്‍ത്തി.

ഏകീകൃത കുര്‍ബാന പ്രാബല്യത്തില്‍ വന്നാല്‍ ജപമാലയും കുരിശിന്റെയും വഴിയും അടക്കമുള്ള പ്രാര്‍ത്ഥനകള്‍ നിരോധിക്കുമെന്ന തരത്തില്‍ വിമത വിഭാഗം വലിയ രീതിയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇക്കാര്യം സീറോ മലബാര്‍ സഭ പൂര്‍ണ്ണമായും നിഷേധിച്ചിരിന്നു. എങ്കിലും സമീപ ദിവസങ്ങളിലായി വ്യാപകമായ വ്യാജ പ്രചരണം നടന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിഷപ്പിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ വൈദികരും അല്‍മായരും അപമാനിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ?, കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ട് അനുസരണവ്രതം ലംഘിച്ചാൽ അത് ലംഘനം അല്ലാതാവുമോ?, 'സഭയോടൊപ്പം' എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങളും അദ്ദേഹം കുറിപ്പില്‍ ഉയര്‍ത്തുന്നുണ്ട്.

മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍

മക്കൾ സ്വന്തം അമ്മയെ അപമാനിക്കുന്ന ദയനീയ കാഴ്ച! അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ അപമാനിക്കുന്ന വൈദികരും അല്മായരും! എന്ത് ചെയ്താലും ആരും ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പുള്ളപ്പോൾ എതിർപ്പിനൊക്കെ ശക്തി കൂടും!!! നിങ്ങൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്? സഭയുടെ ഐക്യത്തെ മുൻനിർത്തി സഭാനേതൃത്വം എടുത്ത ഒരു തീരുമാനം പാലിക്കാൻ ദുരഭിമാനം മൂലം വിസമ്മതിക്കുന്ന ഒരു കൂട്ടം വൈദികരെ പിന്തുണക്കാൻ എത്തുന്ന അല്മായർ അറിയുന്നുണ്ടോ, അവർ പിന്തുണക്കുന്നത് സഭയെ തകർക്കാൻ ശ്രമിക്കുന്നവരെ ആണെന്ന്?

മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ? കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ടു അനുസരണവ്രതം ലംഘിച്ചാൽ അത് ലംഘനം അല്ലാതാവുമോ? 'സഭയോടൊപ്പം' എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ? ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടു. കത്തോലിക്ക സഭയിലെ എന്തെങ്കിലും രൂപതയിൽ കൊന്തനമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോ? ഇല്ല. ഇങ്ങനെ കള്ളം പറയാൻ ഒരു വൈദികനെങ്ങനെ സാധിക്കുന്നു?

N.B: അതിരൂപത ഭവനത്തിൽ കുടികിടപ്പു നടത്തുന്നവർക്ക് തങ്ങൾ ചെയ്യുന്നതിന്റെ വേദന അറിയണമെന്നില്ല. കാരണം രാത്രി കാലങ്ങളിൽ അവരുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ അവർ പോലീസിനെ വിളിച്ചു സംരക്ഷണം തേടും. എന്നാൽ അതിരൂപത കേന്ദ്രത്തിൽ പോലീസിനെ വിളിക്കാൻ പാടില്ല...കാരണം സഭയെ അപമാനിക്കുന്നത് ഞങ്ങളുടെ അവകാശമാണ് പോലും..!

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »