News - 2024

വിശുദ്ധ കുർബാനയ്ക്കു മുന്നിൽ ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്തുവാന്‍ സീറോ മലബാര്‍ സിനഡിന്റെ ആഹ്വാനം

പ്രവാചകശബ്ദം 14-01-2023 - Saturday

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പരിശുദ്ധ കുർബാനയെ അവഹേളിച്ച പ്രവർത്തിക്കു പരിഹാരമായി ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തുവാന്‍ സീറോ മലബാര്‍ സിനഡിന്റെ ആഹ്വാനം. മെത്രാന്മാരും വൈദികരും സന്യസ്തരും സാധിക്കുന്ന വിശ്വാസികളും വിശുദ്ധ കുർബാനയ്ക്കുമുന്നിൽ ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുകയാണെന്ന് ഇന്നു പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു നേരിട്ടുള്ള ദൈവനിന്ദയാണ്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ടു റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിക്കുകയും അവിടെനിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതം മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇന്നു പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറില്‍ 'ഏകീകൃത കുർബാനയും എറണാകുളം-അങ്കമാലി അതിരൂപതയും' എന്ന തലക്കെട്ടിന് കീഴില്‍ പ്രതിപാദിച്ചിരിക്കുന്ന ഭാഗം താഴെ നല്‍കുന്നു.

ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലനപ്രശ്നങ്ങളെ സിനഡു വസ്തുനിഷ്ഠമായി വിലയിരുത്തി. 1999 നവംബർ മാസത്തിലെ സിനഡ് ഒരുമനസ്സോടെ തീരുമാനിച്ചതും തുടർന്നുള്ള വിവിധ സിനഡു സമ്മേളനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടതും 2021 ആഗസ്റ്റ് മാസത്തിൽ സിനഡിന്റെ തീരുമാനപ്രകാരം 2021 നവംബർ 28 മംഗളവാർത്ത ഒന്നാം ഞായർമുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടതുമാണ് സീറോമലബാർസഭയുടെ ഏകീകൃത കുർബാനക്രമം. ഈ ക്രമം നടപ്പിലാക്കാൻ, തികച്ചും അസാധരണമായ നടപടിയെന്ന നിലയിൽ പിതൃസഹജമായ സ്നേഹ ത്തോടെ 2021 ജൂലൈ മൂന്നിനും 2022 മാർച്ച് 25നും ഫ്രാൻസിസ് മാർപാപ്പ രണ്ടു കത്തുകളിലൂടെ നേരിട്ടു ആവർത്തിച്ചു ആവശ്യപ്പെട്ടതാണ്.

തിരുസ്സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സീറോമലബാർസഭയുടെ മക്കൾ മുഴുവനും അനുസരിക്കാൻ കടപ്പെട്ടവരാണ്. ആരാധനാക്രമവിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടതു സഭയുടെ സിനഡും ശ്ലൈഹിക സിംഹാസനവുമാണ്. ഇപ്രകാരം നൽകപ്പെട്ട നിയമത്തിനു വിരുദ്ധമായി തീരുമാനമെടുക്കാൻ മറ്റാർക്കും അവകാശമില്ല. ശ്ലൈഹിക സിംഹാസനം അംഗീകരിച്ച സഭാസിനഡിന്റെ തീരുമാനത്തെ മനഃപൂർവം അവഗണിച്ചു വിശുദ്ധ കുർബാനയർപ്പിക്കുന്നതു നിയമവിരുദ്ധമാണെന്ന് (illicit) എല്ലാവരും തിരിച്ചറിയണം. മേൽപറഞ്ഞ തീരുമാനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ചർച്ചകൾക്കുമാത്രമേ സഭാപരമായി സാധുതയുള്ളൂ.

എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായതിനാൽ സിനഡിനു നേരിട്ട് അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനാവില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള പിതാക്കന്മാർ ഉൾപ്പെടുന്ന ആറംഗ സമിതി ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി സമിതി പല തവണ ചർച്ചകൾ നടത്തി.

അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും വിശദമായ ചർച്ചകൾ നടന്നു. കൂടാതെ അതിരൂപതാംഗങ്ങളായ വിവിധ അല്മായപ്രമുഖരുമായും സമിതി ആശയവിനിമയം നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നു സിനഡിൽ സന്നിഹിതരായിരുന്ന എല്ലാ പിതാക്കന്മാരും ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഹൃദയപൂർവം പങ്കുചേർന്നിരുന്നു. സിനഡു പിതാക്കന്മാരെല്ലാവരും ഉപവാസവും പ്രാർത്ഥനയുംവഴി ഈ അനുരഞ്ജന പ്രക്രിയയിൽ പങ്കാളികളായി.

സഭയുടെ ഐക്യത്തെ വർധിപ്പിക്കുന്നരീതിയിൽ ഏകീകൃത ബലിയർപ്പണം നടപ്പാക്കണമെന്ന തീരുമാനത്തിൽ അടിയുറച്ചുനിന്നുകൊണ്ട് അതു നടപ്പിലാക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയം നൽകുകയെന്ന ലക്ഷ്യത്തോടെയാണു ചർച്ചകൾ പുരോഗമിച്ചത്. കത്തീഡ്രൽ ബസിലിക്കയിൽ ഞായറാഴ്ചകളിലെങ്കിലും ഏകീകൃത രൂപത്തിലുള്ള കുർബാനയർപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിന്റെ പ്രക്രിയ ആരംഭിക്കാമെന്നായിരുന്നു സിനഡുപിതാക്കന്മാരുടെ പ്രതീക്ഷ. അങ്ങനെ യോജിപ്പിൽ എത്തുകയാണെങ്കിൽ സിനഡിന്റെ അവസാനദിവസം പിതാക്കന്മാരെല്ലാം ഒന്നുചേർന്നു മേജർ ആർച്ചുബിഷപ്പിന്റെ കാർമികത്വത്തിൽ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചു ഐക്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താമെന്ന ചില വിഭാഗങ്ങളുടെ നിർദ്ദേശവും ഞങ്ങൾക്കു സ്വീകാര്യമായിരുന്നു.

എന്നാൽ ഇനിയും വ്യക്തമാകാത്ത കാരണങ്ങളാൽ ഏകീകൃത കുർബാനക്രമത്തെ അംഗീകരിക്കാത്ത ചിലർ മേൽവിവരിച്ച തത്വങ്ങളിൽ ഉറച്ചുനിൽക്കാൻ വിസമ്മതിച്ചതിനാൽ സിനഡിന്റെ സമാപനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്. ഐക്യത്തിനുവേണ്ടിയുള്ള സഭയുടെ മനസ്സു തിരിച്ചറിഞ്ഞ് എല്ലാവരും ഏകമനസ്സോടെ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്ന ദിവസം അകലെയല്ലെന്ന പ്രത്യാശ ഈ ചർച്ചകളുടെ വെളിച്ചത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്നു. അതിനാൽ ചർച്ചകൾ തുടരുവാൻ ഏതാനും അല്മായപ്രമുഖരോടും ഞങ്ങൾ സഹായം തേടിയിട്ടുണ്ട്. പിതാക്കന്മാരുടെ സമിതി തുടർന്നും ചർച്ചകൾക്കു നേതൃത്വം കൊടുക്കുന്നതാണ്.

മുറിവുകളുണക്കി ഹൃദയൈക്യത്തിലേക്കു നീങ്ങാൻ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനങ്ങളും പൊതുനന്മയും ബലികഴിച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനു സിനഡിനു സാധിക്കില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാൻ ഒരു മനസ്സോടെ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാത്തരം പ്രതിഷേധപ്രകടനങ്ങളിൽനിന്നും സമരമുറകളിൽനിന്നും പിന്മാറണമെന്ന് എല്ലാ വൈദികരോടും സന്യസ്തരോടും അല്മായവിശ്വാസികളോടും സിനഡ് ഏകമനസ്സോടെ ആഹ്വാനം ചെയ്യുന്നു. മാർപാപ്പയുടെ ഉദ്ബോധനം ലംഘിക്കുന്നതും മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരായി പ്രവർത്തിക്കുന്നതും പരിശുദ്ധ പിതാവിനെ നിരാകരിക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് എല്ലാവരും ഗ്രഹിക്കണം. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയുള്ള സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ വിശ്വാസപൂർവം മുമ്പോട്ടുവന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്മായസഹോദരങ്ങളുടെയും നിലപാടു മാതൃകാപരമാണ്.

ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണത്തിനുള്ള പരിശീലനമാണ് 2000-ാം ആണ്ടുമുതൽ കേരളത്തിലെ വൈദികവിദ്യാർത്ഥികൾക്കു മേജർ സെമിനാരികളിൽ നൽകിവരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ സഭയുടെ മതബോധനക്ലാസുകളിൽ പഠിപ്പിച്ചിരുന്നതും ഏകീകൃത കുർബാനയർപ്പണരീതിയെ പരിചയപ്പെടുത്തുന്ന പാഠങ്ങളാണ്. അതിനാൽ ഏകീകൃത കുർബാനയർപ്പണരീതി തികച്ചും അപരിചിതമെന്നു പറയാൻ ആർക്കും സാധിക്കില്ല.

നമ്മുടെ സഭയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള വിശുദ്ധ കുർബാനയർപ്പണരീതികളാണ് 1999 വരെ നിലനിന്നിരുന്നത്: പൂർണമായി അൾത്താരാഭിമുഖവും പൂർണമായി ജനാഭിമുഖവും. പ്രസ്തുത രീതികളെ സഭയുടെ ഐക്യത്തെ മുൻനിറുത്തി ഏകോപിപ്പിച്ചാണു നിലവിലുള്ള ഏകീകൃത കുർബാനയർപ്പണരീതി സിനഡ് അംഗീകരിച്ചത്. അതിനാൽ, ഏതെങ്കിലും പക്ഷത്തിന്റെ വിജയമോ പരാജയമോ ആയി ഏകീകൃത കുർബാനയർപ്പണരീതിയെ ആരും ദുർവ്യാഖ്യാനം ചെയ്യരുത്.

2022 നവംബർ 27ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിക്കാനെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞതും എറണാകുളം-അങ്കമാലി അതിരൂപതാകേന്ദ്രത്തിൽ നടന്ന പ്രതിഷേധപ്രകടനങ്ങളും അതിക്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ച ദൗത്യനിർവഹണത്തിനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവു നടത്തിയതെന്നു സിനഡു വിലയിരുത്തി.

2022 ഡിസംബർ 23,24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്നതു സമാനതകളില്ലാത്ത വിശ്വാസവിരുദ്ധ പ്രവർത്തനങ്ങളാണ്. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ ഹൃദയം തകർക്കുന്ന വേദനയോടെയാണു സഭയിലെ ഓരോ വിശ്വാസിയും നോക്കികണ്ടത്. വിശുദ്ധ കുർബാനയെ പ്രതിഷേധ സമരമാർഗമായി ഉപയോഗിച്ച വൈദികരും അതിനെ പ്രതിരോധിക്കാൻ ബലിപീഠം കയ്യേറിയ വ്യക്തികളും സഭാഗാത്രത്തിൽ ഏൽപ്പിച്ച മുറിവ് ഏറെ ആഴമുള്ളതാണ്.

പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു നേരിട്ടുള്ള ദൈവനിന്ദയാണ്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ടു റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിക്കുകയും അവിടെനിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതം മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. പരിശുദ്ധ കുർബാനയെ അവഹേളിച്ച പ്രവർത്തിക്കു പരിഹാരമായി മെത്രാന്മാരും വൈദികരും സന്യസ്തരും സാധിക്കുന്ന വിശ്വാസികളും വിശുദ്ധ കുർബാനയ്ക്കുമുന്നിൽ ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുന്നു.

പൗരോഹിത്യം സഭയിലൂടെ ദൈവം നൽകുന്ന ദാനമാണ്. പരിശുദ്ധ പിതാവിനോടും മേജർ ആർച്ചുബിഷപ്പിനോടും രൂപതാദ്ധ്യക്ഷനോടും ചേർന്നുനിൽക്കുമ്പോഴാണു പൗരോഹിത്യം കൃപാദായകമാകുന്നത്. മാർപാപ്പായെയും സഭാതലവനെയും രൂപതാദ്ധ്യക്ഷനെയും നിഷേധിക്കുമ്പോൾ പൗരോഹിത്യം ഉറകെട്ടുപോയ ഉപ്പുപോലെ ഫലരഹിതമാകും എന്നതിനാലാണ് പൗരോഹിത്യ സ്വീകരണവേളയിൽ സഭാധികാരികളോടുള്ള അനുസരണവും വിധേയത്വവും പുരോഹിതാർത്ഥികൾ ഏറ്റുപറയുന്നത്. സഭയോടുള്ള കൂട്ടായ്മ മറക്കുമ്പോൾ പൗരോഹിത്യം ദൈവജനത്തിന് കൃപ നൽകാൻ കഴിവിലാത്തതാകുമെന്ന സത്യം എല്ലാ വൈദികരും തിരിച്ചറിയണം.

അനുരഞ്ജിതരായിത്തീരാൻവേണ്ടി നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന അനൈക്യത്തിന്റെ വേദിയാക്കി സ്വയം അപഹാസ്യരാകാതിരിക്കാൻ എല്ലാ വൈദികരും സമർപ്പിതരും അല്മായസഹോദരങ്ങളും ശ്രദ്ധിക്കണം. സഭാസ്നേഹികളും പാരമ്പര്യവാദികളും എന്ന പേരിൽ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓൺലൈൻ കൂട്ടായ്മകൾ സ്വയം നിയന്ത്രിക്കേണ്ടത് സഭയുടെ ഐക്യത്തിന് അനിവാര്യമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »