News

പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശപ്പെടുത്തുവാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന

പ്രവാചകശബ്ദം 04-02-2023 - Saturday

ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’. നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും.

ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിലവിലെ നിയമത്തില്‍ പറയുന്നുണ്ടെന്നും പ്രവാചകന്റെ ഭാര്യ, സഹചാരികള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിക്കുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ തടവ് ശിക്ഷ മുന്‍പ് 7 വര്‍ഷമായിരുന്നത് പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി. നിലവിലെ നിയമസംഹിതയിലെ 298-മത്തെ ഖണ്ഡികയില്‍ ഭേദഗതി വരുത്തുന്നതോടെ പത്തുലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 4,500 ഡോളര്‍) പിഴയും ഒടുക്കേണ്ടതായി വരും.

1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു.

ആദ്യ മതനിന്ദാ നിയമം അവതരിപ്പിച്ച 1860 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കുറ്റങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇതില്‍ നിന്നും ഈ നിയമം അടിച്ചമര്‍ത്തലിനുള്ള ആയുധമാക്കപ്പെടുന്നുണ്ടെന്ന്‍ മനസ്സിലാക്കാവുന്നതാണ്. ക്രൂരമായ നിയമത്തിന്റെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും ക്രിസ്ത്യാനികളാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ക്രൈസ്തവര്‍ക്ക് കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടതായി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മതമൗലീകവാദികള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മൂര്‍ച്ച കൂട്ടുന്നത് തുടരുമ്പോള്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ അവസരമൊരുക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വെറും ആരോപണത്തിന്റെ പേരില്‍ പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. മുസ്ലീം നേതാക്കള്‍ പലപ്പോഴും കൈക്കൂലി വാങ്ങുന്നുണ്ടെന്നും, നടപടിക്രമങ്ങള്‍ മതഭ്രാന്തിനാല്‍ നയിക്കപ്പെടുവാന്‍ ഇടയാകുന്നുണ്ടെന്നും, മതനിന്ദ ആരോപിച്ച് മുസ്ലീം ആള്‍കൂട്ടം ക്രിസ്ത്യന്‍ വീടുകളില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിചാരണകള്‍ യാതൊരു അന്തവുമില്ലാതെ നീളുകയാണെന്നും ജഡ്ജിമാര്‍ തോന്നിയ പോലെ അവധി എടുക്കുന്നതിനാല്‍ കുറ്റാരോപിതര്‍ വര്‍ഷങ്ങളായി ജയിലില്‍ തന്നെയാണെന്നും, വ്യാജമതനിന്ദ ആരോപിക്കുകയും, ആള്‍കൂട്ട ആക്രമണങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന ഒരാളേപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൗധരി ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ലൈക്ക് ചെയ്യുകയോ, കമന്റ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേയും മതനിന്ദ ആരോപിക്കാമെന്നാണ് 2016-ലെ ഇലക്ട്രോണിക് ക്രൈം പ്രിവന്‍ഷന്‍ നിയമത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൗധരി ഈ സാഹചര്യത്തില്‍ മതനിന്ദാനിയമം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശിച്ചു.

More Archives >>

Page 1 of 818