News - 2024

ആയിരത്തോളം ക്രൈസ്തവരെ ധാക്ക കോർപ്പറേഷൻ വീടുകളിൽ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 01-03-2023 - Wednesday

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ തെലുങ്ക് ഭാഷ സംസാരിക്കുന്ന ആയിരത്തോളം ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കി. ജത്രബാരി ജില്ലയിലെ ധോൽപൂരില്‍ അനധികൃത നിർമ്മിതികളാണെന്ന പറഞ്ഞ് വീടുകളും, രണ്ട് ദേവാലയങ്ങളും അധികൃതർ തകര്‍ത്തതായി ഏഷ്യ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശുചീകരണ തൊഴിലിനു വേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുവന്നത്. ശുചീകരണ തൊഴിൽ തന്നെയാണ് ഇവര്‍ ഇപ്പോഴും ചെയ്തുക്കൊണ്ടിരിന്നത്.

ഭവനരഹിതരായ ക്രൈസ്തവർ കത്തോലിക്ക സഭ, ഗോൽഗോത്ത ബാപ്റ്റിസ്റ്റ് ചർച്ച്, ജോർദാൻ ചർച്ച് ഓഫ് ക്രൈസ്റ്റ് എന്നീ സമൂഹങ്ങളിലെ അംഗങ്ങളാണ്. വാക്കാൽ ഉത്തരവ് നൽകിയതിന് ഒരു ദിവസത്തിനു ശേഷം ധാക്ക സൗത്ത് സിറ്റി കോർപ്പറേഷൻ തങ്ങളെ വീടുകളിൽ നിന്നും, ദേവാലയങ്ങളിൽ നിന്നും ഇവരെ പുറത്താക്കുകയായിരിന്നു. ഇതിനുമുമ്പും ഇത്തരത്തിലുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 1990ൽ സർക്കാർ തങ്ങൾക്ക് ഭൂമി നൽകിയതാണെന്നും, ഇപ്പോൾ ഇവിടെ നിന്ന് പോകാൻ പറയുന്നത് അനീതിയാണെന്നും ഗോൽഗോത്ത ബാപ്റ്റിസ്റ്റ് ചർച്ചിന്റെ 83 വയസ്സുള്ള വചനപ്രഘോഷകന്‍ ദാസ്, ഏഷ്യാ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു.

വളരെ തുച്ഛമായ വരുമാനമുള്ള ആളുകൾക്ക് എങ്ങനെയാണ് മറ്റൊരു വീട് കണ്ടെത്താൻ സാധിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സർക്കാരാണ് തങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്നും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ പരിതാപകരമായ അവസ്ഥയിലാണ് തെലുങ്ക് സമൂഹം ഇവിടെ കഴിഞ്ഞുവന്നിരിന്നത്. വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങള്‍ പ്രദേശത്ത് നിന്നു ഇതിനോടകം ഒഴിവാക്കി കഴിഞ്ഞു. ഫെബ്രുവരി പന്ത്രണ്ടാം തീയതി മുതലാണ് കെട്ടിടങ്ങൾ തകർത്തുകളയാൻ അധികൃതർ ആരംഭിക്കുന്നത്.

വിവിധ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ആളുകളെ കുടിയിറക്കുന്നതു അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സ്ഥലം നൽകാതെ, ആളുകളെ ഇറക്കിവിടുന്നത് അനീതിയാണെന്ന് ബംഗ്ലാദേശിലെ ക്രിസ്ത്യൻ അസോസിയേഷൻ അധ്യക്ഷൻ നിർമോൾ റൊസാരിയോ പറഞ്ഞു. സംഭവത്തില്‍ നീതിയ്ക്കു വേണ്ടി പോരാടുവാനാണ് ക്രൈസ്തവരുടെ തീരുമാനം.


Related Articles »