News - 2024

സ്‌കോട്ട്‌ലാന്റില്‍ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക സഭ

പ്രവാചകശബ്ദം 20-06-2023 - Tuesday

എഡിന്‍ബറോ: സ്‌കോട്ട്‌ലാന്റില്‍ നടന്ന ഭ്രൂണഹത്യകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കത്തോലിക്കാ സഭയും, പ്രോലൈഫ് സംഘടനകളും ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. 2021നെ അപേക്ഷിച്ച് 2659 ഭ്രൂണഹത്യകളുടെ വർദ്ധനവാണ് 2022ൽ ഉണ്ടായത്. ഇത് ഏകദേശം 19.08 ശതമാനം വരും. പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലാന്‍റാണ് ജൂൺ ഒന്നാം തീയതി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രം കണ്ടെത്തിയ കേസുകളിൽ ഭ്രൂണഹത്യകളുടെ എണ്ണം 84 ശതമാനം വർദ്ധിച്ചുവന്നും റിപ്പോർട്ടിൽ പറയുന്നു. 2021ൽ ഇത് 32 എണ്ണം ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും 59ൽ എത്തി. വിഷയത്തില്‍ കത്തോലിക്ക സഭ അതീവ ആശങ്ക രേഖപ്പെടുത്തി.

മനുഷ്യ ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിൽ സ്‌കോട്ട്ലന്‍ഡിലെ സർക്കാർ ശ്രദ്ധയൂന്നണമെന്ന് കാത്തലിക് പാർലമെന്ററി ഓഫീസ് അധ്യക്ഷനായ ആന്റണി ഹോരാൻ പറഞ്ഞു. ഓരോ ഭ്രൂണഹത്യയും ഒരു ദുരന്തമാണ്. ഈ റിപ്പോർട്ടിലെ കണക്കുകളിൽ പറയുന്ന നശിപ്പിക്കപ്പെട്ട ഓരോ ജീവനും അതുല്യമാണ്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ജീവൻ ഉരുവാകുന്ന നിമിഷം മുതൽ അമ്മയുടെ ഉദരത്തിൽ വളരാൻ അവകാശം ലഭിക്കുന്നതിനടക്കമുളള ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിനും, അതിനെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ള നിയമനിർമാണങ്ങൾ നടത്തണമെന്ന് ആന്റണി ഹോരാൻ ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്തെ നാഷ്ണൽ ഹെൽത്ത് സർവീസ് ഗർഭസ്ഥ ശിശുക്കളുടെ ജനത വൈകല്യങ്ങൾ കണ്ടെത്താൻ സാധിക്കുന്ന നോൺ ഇൻവേസീവ് പ്രീ നാറ്റൽ ടെസ്റ്റിന് അംഗീകാരം നൽകിയത് മൂലമാണ് ഡൗൺ സിൻഡ്രം ബാധിച്ച ഗർഭസ്ഥ ശിശുക്കളുടെ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതെന്ന് വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യക്ക് എതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ ആരോപിച്ചു. ഡൗൺ സിൻഡ്രം ബാധിച്ച ശിശുക്കളുടെ ദ്രൂണഹത്യകളിൽ ഉണ്ടായ വർദ്ധന വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് ഡൗൺ സിൻഡ്രം ബാധിതയായ റേയ്ച്ചൽ എന്ന 23 വയസ്സുകാരിയുടെ അമ്മയായ ലിൻ മുറെ പറഞ്ഞു.

ഡോണ്ട് സ്ക്രീൻ അസ് ഔട്ട് എന്ന ക്യാമ്പയിന്റെ വക്താവ് കൂടിയാണ് ലിൻ മുറെ. ഈ വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞ ലിൻ ഇതുവഴി ഉണ്ടാകുന്ന ഭ്രൂണഹത്യകളുടെ വർദ്ധനവ് തടയാനുള്ള ഭേദഗതികൾ ആരോഗ്യ മേഖലയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.


Related Articles »