News - 2024

മഴക്കെടുതി നേരിടുന്ന ഉത്തരേന്ത്യയിലെ ജനതക്ക് സഹായവുമായി കത്തോലിക്ക സഭ

പ്രവാചകശബ്ദം 12-07-2023 - Wednesday

സിംല: കടുത്ത മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഉത്തരേന്ത്യയിലെ ജനതയ്ക്ക് സഹായവുമായി വിവിധ കത്തോലിക്കാ രൂപതകൾ. ഇതുവരെ ഇരുപത്തിയഞ്ചോളം ആളുകളാണ് മഴയെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം മരണമടഞ്ഞത്. സഭയുടെ എല്ലാ പ്രസ്ഥാനങ്ങളോടും, സാമൂഹ്യ സേവന, ആരോഗ്യ കേന്ദ്രങ്ങളോടും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിംല- ചണ്ഡീഗഢ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇഗ്നേഷ്യസ് ലയോള ഇവാൻ മസ്കരാനസ് യുസിഎ ന്യൂസിനോട് ഇന്നലെ പറഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പെട്ടെന്ന് ഉണ്ടായ മഴമൂലം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂപതയുടെ ഏകദേശം എല്ലാ പ്രദേശങ്ങളിലും ബാധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രവും ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കാന്‍ സഭ പ്രത്യേക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.

ആയിരക്കണക്കിന് ആളുകളെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. സോളനിലും, കുളു മണാലിയിലുമുള്ള സഭയുടെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴമൂലം ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 17 പേർ ഹിമാചൽ പ്രദേശിലും, 12 പേർ ഹരിയാനയിലും, ആറുപേർ പഞ്ചാബിലും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തെപ്പറ്റി മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും ഹരിയാനയിലെ ഗുർഗയോൺ സീറോ മലങ്കര രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാർ അന്തോണിയോസും വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി വിനോദ യാത്രക്കാരെ ആകർഷിക്കുന്ന ഹിമാചൽ പ്രദേശിലെ റോഡ് ഗതാഗതത്തെയും, വൈദ്യുതി, കുടിവെള്ള വിതരണത്തെയും മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. ലാഹുൽ- സ്പിറ്റി, കുളു ജില്ലകളിൽ കുടുങ്ങി പോയ മുന്നൂറോളം ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഹരിയാനയിൽ യമുന ഉള്‍പ്പെടെ നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യമാണ് ഉള്ളത്. അതേസമയം പഞ്ചാബിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപോയവരെ രക്ഷിക്കാൻ വേണ്ടി സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.


Related Articles »