News - 2024

2025 ജൂബിലി വർഷത്തിനു മുന്നോടിയായി വന്‍ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ച് റോം

പ്രവാചകശബ്ദം 29-07-2023 - Saturday

വത്തിക്കാന്‍ സിറ്റി: 2025ൽ നടക്കുന്ന ജൂബിലി വർഷത്തിനു മുന്നോടിയായി പ്രധാനപ്പെട്ട നിർമ്മാണ പദ്ധതി റോം നഗരസഭ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും, ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന കാസ്റ്റൽ സാന്റ് ആഞ്ചലോയിലേയ്ക്കുളള നടപ്പാത നിർമ്മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ മിഖായേലിന്റെ വലിയൊരു മാർബിൾ രൂപം കാസ്റ്റൽ സാന്റ് ആഞ്ചലോയ്ക്ക് മുകളിലുണ്ട്. റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയാനാണ് ശവകുടീരമായി ഉപയോഗിക്കാൻ വേണ്ടി ഈ കെട്ടിടം ആദ്യം നിർമ്മിക്കുന്നത്. പിന്നീട് മാർപാപ്പമാർക്ക് വേണ്ടി ഇതൊരു കോട്ടയാക്കി മാറ്റി. കാസ്റ്റൽ സാന്റ് ആഞ്ചലോയെ വത്തിക്കാനുമായി ബന്ധിപ്പിക്കുന്ന പിയാസ പിയയുടെ അറ്റകുറ്റ പണികൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. ഈ നിർമ്മാണ പദ്ധതികൾക്ക് മൊത്തം 77 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് വത്തിക്കാന്റെ ജൂബിലി വെബ്സൈറ്റിൽ പറയുന്നത്.

ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ആലിംഗനമെന്ന വിശേഷണമാണ് പദ്ധതിയെ നഗരത്തിന്റെ മേയർ വിശേഷിപ്പിച്ചിരിക്കുന്നത്. 'പ്രത്യാശയുടെ ജൂബിലി'ക്ക് വേണ്ടി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നര കോടിയോളം ആളുകൾക്ക് വേണ്ടിയാണ് നിർമ്മാണ പദ്ധതികൾക്ക് രൂപം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ കവാടത്തിലൂടെ പ്രവേശിക്കാനും, ദണ്ഡവിമോചനം സ്വന്തമാക്കാനും വിശ്വാസികൾക്ക് ജൂബിലി വർഷം അവസരം ലഭിക്കും. ജൂബിലി വർഷവുമായി ബന്ധപ്പെട്ട് ഏകദേശം തൊണ്ണൂറോളം പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്. 2024 ക്രിസ്മസ് മുന്നോടിയായി പദ്ധതികൾ എല്ലാം പൂർത്തിയാക്കുവാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി നിർമ്മാണ പദ്ധതികൾക്ക് തുടക്കമാകും.

കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമാണ്‌ ജൂബിലി വര്‍ഷമായി കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. വിശുദ്ധ വാതിലുകളാണ് ജൂബിലി വര്‍ഷത്തിന്റെ കാതലായ ഭാഗം. റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലെയും മറ്റ് പ്രധാന ബസിലിക്കകളിലെയും വാതിലുകളാണിവ. അടച്ചിട്ടിരിക്കുന്ന ഈ വാതില്‍ തുറക്കുന്നതോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ജൂബിലി വർഷം പ്രത്യാശയും, വിശ്വാസവും പുനസ്ഥാപിക്കപ്പെടാൻ കാരണമാകും എന്ന് 2022ൽ എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.


Related Articles »