News - 2024

ആഗോള സിനഡിൽ പങ്കെടുക്കുന്നവർ നാല് ദിവസത്തെ ഒരുക്ക ധ്യാനത്തില്‍

പ്രവാചകശബ്ദം 02-10-2023 - Monday

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് ഓർഡിനറി അസംബ്ലിയിലെ അംഗങ്ങളും പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ഫ്രത്തേർണ ഡോമൂസ് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനയിൽ ചെലവഴിക്കുന്നു. ഇവരുടെ ആത്മീയ വിചിന്തനവും പ്രാര്‍ത്ഥനയും നാളെ സമാപിക്കും. എക്യുമെനിക്കൽ പ്രാർത്ഥനാ ജാഗരണമായ 'Together'-ൽ പങ്കെടുത്ത ശേഷമാണ് സിനഡിൽ പങ്കെടുത്തവർ ശനിയാഴ്ച വൈകിട്ട് ധ്യാനത്തിന് എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം വരെ അവർ ധ്യാനത്തിൽ തുടരും. ഒക്ടോബർ നാലിന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലി ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 30നു ആരംഭിച്ചതാണ് ധ്യാനം.

ഒക്ടോബർ 3 വരെ റോമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സാക്രോഫനോയിലെ ഫ്രത്തേർണ ദോമുസ് ധ്യാന കേന്ദ്രത്തിൽ നടക്കുന്ന ധ്യാനത്തിൽ സിനഡ് അംഗങ്ങളും പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കുചേരുന്നുണ്ട്. ബെനഡിക്ടൻ സന്യാസിനിയും മുൻ മഠാധിപയുമായ മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി, ഓർഡർ ഓഫ് പ്രീച്ചേഴ്സിന്റെ മുൻ മാസ്റ്റർ ഫാ. തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് എന്നിവര്‍ ധ്യാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. “ദൈവത്തിൽ നമ്മളും ദൈവം നമ്മിലും സംതൃപ്തരാവുക” എന്ന പ്രമേയത്തിൽ അദ്ദേഹം നയിക്കാനിരുന്ന രണ്ടാമത്തെ ധ്യാനം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി മാറ്റിവച്ചു. ഞായറാഴ്ച വൈകുന്നേരം കാനഡയിലെ സെന്റ് ജെറോം മോണ്ട് ലോറിയറിലെ ബിഷപ്പ് റെയ്മണ്ട് പോയ്സൺ വിശുദ്ധ കുർബാന അർപ്പിച്ചു. കനേഡിയൻ മെത്രാന്‍ സമിതി അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് പോയ്സൺ.


Related Articles »