News - 2024

സിനഡിന്റെ ആദ്യ സമ്മേളനത്തിന് സമാപനം: വിചിന്തനങ്ങളും നിർദ്ദേശങ്ങളുമായി സിനഡാനന്തര റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 30-10-2023 - Monday

വത്തിക്കാന്‍ സിറ്റി: തിരുസഭയില്‍ സ്ത്രീകളുടെയും അൽമായരുടെയും ഭാഗഭാഗിത്വം, മെത്രാന്മാരുടെയും, വൈദികരുടെയും ഡീക്കന്മാരുടെയും പ്രേഷിത ദൗത്യം, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റൽ പ്രേഷിതത്വം, എക്യുമെനിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ സമന്വയ റിപ്പോർട്ട്. ഒക്ടോബർ നാലാം തിയതി തുടങ്ങിയ സിനഡാലിറ്റിയെക്കുറിച്ചുള്ള പതിനാറാമത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ പ്രസിദ്ധീകരിച്ച സംഗ്രഹ റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാലാഴ്ച നീണ്ട ആഴമായ ചർച്ചകൾക്കു ശേഷമാണ് സിനഡിന്റെ ആദ്യ സമ്മേളനം ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചത്. 40 പേജുകളുള്ള സമന്വയ രേഖയുടെ ആമുഖത്തിൽ തന്നെ യുദ്ധങ്ങളും, അതിന്റെ പരിണതഫലങ്ങളായ ദരിദ്രരുടെ നിലവിളിയും നിർബന്ധിത കുടിയേറ്റവും പ്രമേയമാക്കിയിട്ടുണ്ട്.

സഭയെ സംബന്ധിച്ചിടത്തോളം, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, ദാർശനിക വിഭാഗമാകുന്നതിനുമുമ്പേ ഒരു ദൈവശാസ്ത്രപരമായ വിഭാഗമാണെന്നു രേഖയില്‍ പറയുന്നു. ഭൗതീകമായി ദരിദ്രരായവർ മാത്രമല്ല, കുടിയേറ്റക്കാരും ഈ വിഭാഗത്തിൽപ്പെടുന്നുവെന്ന് രേഖ ആവർത്തിക്കുന്നു. തദ്ദേശവാസികൾ, അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും വംശീയതയുടെയും കള്ളക്കടത്തിന്റെയും ഇരകൾ, ന്യൂനപക്ഷങ്ങൾ, ഉപേക്ഷിക്കപ്പെട്ട പ്രായമായവർ ദുർബലരിൽ ഏറ്റവും ദുർബലരായ ഗർഭസ്ഥ ശിശുക്കളും അവരുടെ അമ്മമാരും ഉള്‍പ്പെടെയുള്ളവര്‍ ഈ ഗണത്തിൽ ഉൾപ്പെടുന്നതായി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റക്കാരിലും അഭയാർത്ഥികളിലും യുദ്ധവും അക്രമവും കൊണ്ട് വേരോടെ പിഴുതെറിയപ്പെട്ടതിന്റെ മുറിവുകളുണ്ട്. തുറന്ന സ്വാഗത മനോഭാവത്തോടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ അവരോടൊപ്പം പങ്കുചേരാനും ജനങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സാംസ്കാരിക ഐക്യം കെട്ടിപ്പടുക്കാനും സിനഡൽ രേഖ ക്ഷണിക്കുന്നു.

വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണങ്ങളിലൂടെ നടക്കുന്ന ഐക്യശ്രമങ്ങൾ വെറുപ്പിന്റെ സംസ്കാരം സുഖപ്പെടുത്തുകയുള്ളൂ. സ്വവർഗാനുരാഗികളെ ആശീർവദിക്കാൻ നിർവാഹമില്ല. സ്ത്രീകൾക്ക് സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകണമെന്നും, അവ കൃത്യമായി നിർവചിക്കപ്പെടണമെന്നും രേഖയില്‍ പരാമര്‍ശിക്കുന്നു. അതേസമയം റിപ്പോർട്ട് രൂപതകളിലെ ചർച്ചയ്ക്കായി എല്ലാ രൂപതകളിലേക്കും അയയ്ക്കും. വരുന്ന ജൂണിനു മുമ്പായി ചർച്ചാഫലങ്ങൾ റോമിൽ അറിയിക്കണം. ഒക്ടോബറിൽ നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തിലാണ് അന്തിമ നിർദേശങ്ങൾ തയാറാക്കുക. അവ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ 2025 ആരംഭത്തിൽ മാർപാപ്പ പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


Related Articles »