India - 2024

സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യൻ പ്രതിനിധി സമ്മേളനം സമാപിച്ചു

16-09-2023 - Saturday

തായ്‌ലൻഡ്: "സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ" എന്ന വിഷയത്തെ ആസ്‌പദമാക്കി തായ്‌ലൻഡിലെ മഹാതായ കൺവെൻഷൻ സെൻ്ററിൽ ഏഷ്യൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു. ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബറിലേക്ക് വിളിച്ചു കൂട്ടിയ സിനഡിലും,വീണ്ടും റോമിൽ 2024 ഒക്ടോബറിൽ വിളിച്ചുകൂട്ടാനിരിക്കുന്നതുമായ സിനഡിന് ഒരുക്കമായി ഏഷ്യൻ സഭയിൽ നടന്ന വിവിധ ചർച്ചാ സമ്മേളനങ്ങളുടെ തുടർച്ചയാണ് സെപ്‌റ്റംബർ 11-14 തീയതികളിൽ തായ്‌ലൻഡിൽ നടന്നത്. സമകാലീന കാലഘട്ടത്തിൽ സഭ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ഓർമ്മിപ്പിച്ചു.

പ്രപഞ്ചം എന്ന പൊതുഭവനം സംരക്ഷണം, സഭയിൽ സ്ത്രീകളുടെയും,യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങൾക്കുള്ള പ്രാധാന്യം, സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും ആവശ്യകത, ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രേഷ്ഠമായ സാംസ്കാരിക പാരമ്പര്യവും അദ്ധ്യാത്മിക സമ്പത്തും സംരക്ഷിക്കപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങീയ അനേകം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

പുതിയ കാലത്തിന്റെ വെല്ലുവിളികളും, ഡിജിറ്റൽ ലോകത്തിന്റെ സ്‌പന്ദനങ്ങളും മനസിലാക്കി ഏഷ്യൻ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നൽകുവാൻ സഭ മുൻപന്തിയിൽ നിൽക്കും എന്ന പ്രഖ്യാപനത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചത്. ഏഷ്യയിലെ 17 രാജ്യങ്ങളിൽ നിന്നുള്ള 73 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച്‌ കുടുംബത്തിനും,അൽമായർക്കും, ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി ആന്റണി മൂലയിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീന എന്നിവർ പങ്കെടുത്തു.


Related Articles »