News - 2024

സ്‌കോട്ട്‌ലന്‍ഡില്‍ വിദ്യാഭ്യാസ കൗൺസിലിൽ പ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 14-11-2023 - Tuesday

എഡിൻബർഗ്: സ്കോട്ട്‌ലൻഡിലെ വിദ്യാഭ്യാസ നയങ്ങൾക്ക് രൂപം നൽകുന്ന വിദ്യാഭ്യാസ കൗൺസിലിൽ മതപ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ സെന്റ് ആൻഡ്രൂസ് & എഡിൻബർഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി രംഗത്ത്. വിദ്യാലയങ്ങളിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ഒഴിവാക്കുന്നതിന്റെ മറ്റൊരു പടിയാണ് ഇതെന്ന് കുഷ്‌ലി പറഞ്ഞു.

രാജ്യത്തെ മുന്നൂറ്റിഅറുപതോളം സർക്കാർ സ്കൂളുകൾ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണ്. ഈസ്റ്റ് ലോത്തിയൻ കൗൺസിലിൽ മതപ്രതിനിധികൾ വേണമോയെന്ന് നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. ഇതിനോടകം തന്നെ നിരവധി കൗൺസിലുകൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാത്ത മതപ്രതിനിധികളെ ഒഴിവാക്കി കഴിഞ്ഞു. 'ദ നാഷണൽ സെക്കുലർ സൊസൈറ്റി'യാണ് ഇതിന് വേണ്ടി സമ്മര്‍ദ്ധം ചെലുത്തുന്നത്.

ഈസ്റ്റ് ലോത്തിയൻ കൗൺസിലിലുള്ള 15 പേരിൽ ഒരാൾ കത്തോലിക്ക സഭയെ പ്രതിനിധീകരിക്കുന്ന ആളാണ്. മറ്റൊരാൾ ചർച്ച് ഓഫ് സ്കോട്ട്ലൻഡിനെ പ്രതിനിധീകരിക്കുന്നു. സഭാ പ്രതിനിധികൾ പ്രാദേശിക വിദ്യാഭ്യാസ കമ്മിറ്റികൾക്ക് വിലയുള്ള അംഗങ്ങൾ ആണെന്നും, അവരുടെ സ്ഥാനം എന്നത് നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നത് ആണെന്നും ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി പറഞ്ഞു. കത്തോലിക്കാ സഭയെയും, കുടുംബങ്ങളെയും, കത്തോലിക്കാ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നവരെയും പ്രതിനിധീകരിക്കുന്നവരുടെ വോട്ടവകാശം എടുത്തുമാറ്റുന്നത് ഭാവിയില്‍ വലിയ ധാര്‍മ്മിക മൂല്യച്യുതിയിലേക്ക് നയിക്കുമെന്നാണ് പൊതുവേ നിരീക്ഷിക്കുന്നത്.


Related Articles »