News - 2024

ഗാസയിൽ പരിക്കേറ്റ 11 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി റോമിലെത്തിച്ചു

പ്രവാചകശബ്ദം 31-01-2024 - Wednesday

റോം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിൽ പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ ഭരണകൂടവും സഭാനേതൃത്വവും. ഗാസയിലെ യുദ്ധത്തിൽ ഇരകളായവർക്കായി അന്താരാഷ്ട്ര രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി. യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ സർക്കാർ, സഭയോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ 11 കുഞ്ഞുങ്ങളെയും കൊണ്ടുള്ള ആദ്യ വിമാനം ജനുവരി ഇരുപത്തിയൊന്‍പതാം തീയതി വൈകുന്നേരം റോമിലെ ഫ്യൂമിചീനോ വിമാനത്താവളത്തിൽ എത്തി.

ഇവരെ, പരിക്കുകളുടെ അടിസ്ഥാനത്തിൽ റോമിലെ ബംബിനോ ജെസു, ജെനോവയിലെ ഗസ്‌ലിനി, ബൊളോഗ്നയിലെ റിറ്റ് സൊളി,ഫ്ലോറെൻസിലെ മേയർ തുടങ്ങിയ ശിശുവിഭാഗ പരിചരണത്തിനുള്ള ആശുപത്രികളിലേക്ക് മാറ്റും. ഇറ്റലി ചെയ്യുന്ന സ്ത്യുത്യർഹമായ സേവനങ്ങൾക്ക് വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫാ. ഫാൽത്താസ് ഹൃദയപൂർവ്വമായ നന്ദിയർപ്പിച്ചു. യുദ്ധത്തിൽ വേദനയനുഭവിക്കുന്ന നിഷ്കളങ്കരായ ജനതയ്‌ക്കൊപ്പമാണ് ഇറ്റലിയെന്ന് വിദേശകാര്യമന്ത്രി അന്തോണിയോ തജാനി പറഞ്ഞു.

നിലവിൽ ഈജിപ്ഷ്യൻ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന ആശുപത്രിസൗകര്യങ്ങളോടുകൂടിയ വുൾക്കാനോ എന്ന കപ്പലും ജനുവരി മുപ്പത്തിയൊന്നാം തീയതി ഇറ്റലിയിലേക്ക് യാത്ര തിരിക്കും. പ്രായപൂർത്തിയാകാത്ത അൻപതോളം കുഞ്ഞുങ്ങളാണ് വിവിധ പരിക്കുകളോടു കൂടി ചികിത്സയ്ക്കുവേണ്ടി ഇറ്റലിയിലേക്ക് എത്തിക്കുന്നത്. ഗാസയിലെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടികൾക്ക് ഇറ്റാലിയൻ സർക്കാരും, സഭയും നൽകുന്ന ഊഷ്മളമായ സ്വീകരണത്തിന് ഇറ്റലിയിലെ പാലസ്തീൻ അംബാസഡർ അബീർ ഒടേയും നന്ദിയർപ്പിച്ചു.


Related Articles »