News - 2024

ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

പ്രവാചകശബ്ദം 12-02-2024 - Monday

കൊച്ചി: യേശു മരുഭൂമിയില്‍ ഏറ്റെടുത്ത ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന ഇന്ന് ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മവും ദിവ്യബലിയര്‍പ്പണവും രാവിലെ തന്നെ ദേവാലയങ്ങളില്‍ നടന്നു. ഇന്ന്‍ ഉപവാസ ദിനമാണ്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. വിഭൂതി ബുധനാഴ്ച റോമിലെ അവെന്‍റൈന്‍ ഹില്ലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനാകും.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. ദേവാലയങ്ങളിലും ഭവനങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാകളും ഇനി സജീവമായി നടക്കും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. മാര്‍ച്ച് 31-നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാളായി ആചരിക്കുന്നത്.

2024 നോമ്പിലെ പ്രധാന ദിനങ്ങള്‍: ‍

വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - ഫെബ്രുവരി 12

വിഭൂതി (ലത്തീന്‍) - ഫെബ്രുവരി 14

ഓശാന ഞായര്‍ - മാര്‍ച്ച് 24

പെസഹ വ്യാഴം - മാര്‍ച്ച് 28

ദുഃഖവെള്ളി - മാര്‍ച്ച് 29

ദുഃഖ ശനി- മാര്‍ച്ച് 30

ഈസ്റ്റര്‍- മാര്‍ച്ച് 31.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക