India - 2024

അനാവശ്യ ആർഭാടങ്ങൾ സഭയിലും സമൂഹത്തിലും കൂടുന്നു, നിയന്ത്രിച്ചേ മതിയാവൂ: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 14-02-2024 - Wednesday

ഭരണങ്ങാനം: അനാവശ്യ ആർഭാടങ്ങൾ സഭയിലും സമൂഹത്തിലും കൂടിവരികയാണെന്നും ആർഭാടങ്ങൾ നിയന്ത്രിച്ചേ മതിയാവൂവെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. സാമൂഹിക പ്രതിബദ്ധതയുള്ള സഭയായി മാറുകയെന്നുള്ളത് സീറോമലബാർ സഭയുടെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. വലിയ പള്ളിഗോപുരങ്ങൾ ഉയർത്തുന്നത് നിയന്ത്രിക്കണം. നാട്ടിൽ ധാരാളം പാവപ്പെട്ടവരുണ്ടെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേര്‍ത്തു.

പാവങ്ങ ളുടെ പക്ഷം ചേരാൻ സഭയ്ക്കു കഴിയണം. സ്വീകരണങ്ങളിൽ ഷാളുകളും ബൊക്കെയുമൊക്കെ ലഭിക്കുന്നതിലും ഇഷ്ടം മുണ്ടുകളും ഷർട്ടും ലഭിക്കുന്നതിനോടാണെന്നും അദ്ദേഹം പറഞ്ഞു. അതാകുമ്പോൾ മറ്റുള്ളവർക്ക് കൊടു ക്കാമല്ലോ. ശത്രുക്കൾ പുറത്തല്ല അകത്താണ്.

ഒരു കുടുംബമെന്ന രീതിയിൽ ജീവിക്കാൻ കഴിയണമെന്നും സീറോമലബാർ സഭയിലെ പുളിമാവാണ് പാലാ രൂപതയെന്നും മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സഹനങ്ങളെ സ്നേഹത്തോടെ സ്വീകരിച്ച് ഊർജമാക്കി മാറ്റിയവളാണ് വിശുദ്ധ അൽഫോൻസാമ്മ. എല്ലാവരും ഒന്നായി തീരുകയാണ് വേണ്ടത്. പ്രതിസ ന്ധികളിലൂടെയാണ് സീറോമലബാർ സഭ കടന്നു പോകുന്നതെന്നും ദൈവത്തിൻ ആശ്രയിച്ച് മൂന്നോട്ടു പോകുമ്പോൾ പ്രതിസന്ധികൾ അവസാ നിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടന കേന്ദ്രത്തിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, ഭരണങ്ങാനം പള്ളി വികാരി ഫാ. സഖറിയാസ് അട്ടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സിസ്റ്റേഴ്സു‌ം വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.വിശുദ്ധ അൽഫോൻസമ്മയുടെ കബറിടത്തിങ്കൽ പ്രാർത്ഥന നടത്തിയ ശേഷം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശവും നൽകി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, വൈദികർ, സിസ്റ്റേഴ്‌സ്, വിശ്വസികൾ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »