India - 2024

പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷിക പരിഗണന കാണിക്കണം: ബിഷപ്പ് ജോസ് പൊരുന്നേടം

പ്രവാചകശബ്ദം 20-02-2024 - Tuesday

മാനന്തവാടി: വന്യമൃഗ ആക്രമണത്തെത്തുടർന്ന് പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെ തുടർന്ന് പുൽപള്ളിയിൽ അരങ്ങേറിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തിൽ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരത്തിൽ ജനമുയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ്. പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്ര പരിതാപകരമാണ്. പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽപ്പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ് ജോസ് പൊരുന്നേടം.


Related Articles »