News - 2024

ലെബനോനില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 26-09-2024 - Thursday

വത്തിക്കാന്‍ സിറ്റി: ലെബനോനെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ ദുഃഖമറിയിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ ലെബനോനിൽ ഉണ്ടായ ആക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ താൻ ദുഃഖിതനാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. നിരവധി ജീവനുകളാണ് ഈ ദിവസങ്ങളിൽ ലെബനോനിൽ പൊലിഞ്ഞത്. മറ്റു നിരവധി പേർ ഇതിൽ ഇരകളായിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങൾ വിതയ്ക്കാൻ ഈ ആക്രമണങ്ങൾ കാരണമായെന്നും പാപ്പ അനുസ്മരിച്ചു.

സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവേയാണ് സായുധസംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും പാപ്പ ശ്രദ്ധ ക്ഷണിച്ചത്. മധ്യപൂർവ്വദേശങ്ങളിൽ അതിതീവ്രമായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങൾക്ക് അവസാനം വരുത്തുവാൻ അന്താരാഷ്ട്രസമൂഹം എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, കഴിഞ്ഞ ഏതാനും നാളുകളായി ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ലെബനോൻ ജനതയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്നവരോട് ആഹ്വാനം ചെയ്‌തു. കടുത്ത യാതനയനുഭവിക്കുന്ന യുക്രൈനെയും, മ്യാന്മാർ, പാലസ്തീന്‍, ഇസ്രായേൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ജനതകളെയും മറക്കാതിരിക്കാമെന്നും പാപ്പ പറഞ്ഞു.


Related Articles »