Daily Saints.

0: October 15 : വിശുദ്ധ കൊച്ചുത്രേസ്യ

ഷാജു പൈലി 12-10-2015 - Monday

വിശുദ്ധ കൊച്ചു ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. കർമ്മല സഭക്ക് നവജീവൻ പ്രദാനം ചെയ്ത വിശുദ്ധ കൊച്ചുത്രേസ്യ ബുദ്ധിയും അറിവും ഉള്ള സ്ത്രീകളിൽ പ്രഥമസ്ഥാനീയയാണ്. നിഗൂഡ ദൈവശാസ്ത്രത്തിന്റെ വൈദ്യൻ' എന്ന പേരിലാണ് വിശുദ്ധ അറിയപ്പെടുന്നത്.

പോൾ അഞ്ചാമൻ മാർപാപ്പക്ക് അയച്ച റിപ്പോർട്ടിൽ റോമൻ അപ്പോസ്തോലിക നീതിപീഠം വിശുദ്ധയെ പറ്റി പറയുന്നത്. "ആദ്ധ്യാത്മിക ജീവിതത്തിന്റെ ഒരു ഗുരുനാഥ എന്ന നിലക്കാണ് ദൈവം കൊച്ചുത്രേസ്യയെ നമുക്ക് തന്നിട്ടുള്ളത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സേൽസ്, അൽഫോണ്‍സസ് ലിഗോറി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും സാമൂഹിക ദൈവ ഭക്തിയും ഇടകലർത്തികൊണ്ടുള്ള വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശനം പതിനാറാം നൂറ്റാണ്ടിനും അതിനു ശേഷമുള്ള നൂറ്റാണ്ടുകളുടെയും ആത്മീയതയുടെ പ്രതിഫലനമാണ്"

ക്രിസ്തുവിനു ശേഷം 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്താണ് വിശുദ്ധ കൊച്ചുത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി മരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു.

1533-ൽ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്, പ്രത്യകിച്ചും അവളുടെ ജീവിതത്തിന്റെ അവസാന ദശാബ്ദത്തിൽ. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു.

ഈശോയുടെ വളര്‍ത്തച്ഛനായ ഔസേപ്പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്. "ദൈവേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്" എന്ന് ഉച്ചരിച്ചുകൊണ്ടാണു അവൾ മരിച്ചത്. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. ഈ അൾത്താരയുടെ ഒരു വശത്തായി വിശിഷ്ഠ പേടകത്തിൽ നിഗൂഡ മുറിവോടുകൂടിയ വിശുദ്ധയുടെ ഹൃദയവും സൂക്ഷിച്ചിട്ടുണ്ട്.

പ്രസിദ്ധമായ ഈ വരികൾ വിശുദ്ധയാൽ എഴുതപ്പെട്ടതാണ് :-

നിന്നെ ഒന്നും ഭയപ്പെടുത്താതിരിക്കട്ടെ

ഒന്നും തന്നെ നിന്നെ നിരാശപ്പെടുത്താതിരിക്കട്ടെ

എല്ലാം ക്ഷണികമാണ്

ദൈവം മാത്രം എന്നും നിലനിൽക്കുന്നു

ക്ഷമ എല്ലാം നേടുന്നു

ദൈവത്തെ സ്വന്തമാക്കിയവൻ

ഒന്നിനും കുറവനുഭവിക്കുകയില്ല

ദൈവം മാത്രമാണ് എല്ലാത്തിനും തൃപ്തി വരുത്തുന്നവൻ.


Related Articles »