News - 2024

യേശുക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതായി ഗവേഷണ ഫലങ്ങൾ

സ്വന്തം ലേഖകന്‍ 07-12-2016 - Wednesday

ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതാണെന്നു തെളിയിക്കുന്ന ഗവേഷണ ഫലങ്ങൾ പുറത്ത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, അതിലുപരിയായി ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് കല്ലറയുടെ മുകളിലായി നിര്‍മ്മിച്ചിരുന്ന മാര്‍ബിള്‍ കൊണ്ടുള്ള നിര്‍മ്മിതി മാറ്റിയത്.

ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമായി ഒരു പ്രത്യേകതരം ഇലക്ട്രോമാഗ്നറ്റിക് വികരണം അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്നു ലോകത്തിൽ ലഭ്യമായ ഒരു ശാസ്ത്രീയ ഉപകരണങ്ങൾക്കും അളക്കുവാൻ സാധിക്കാത്ത വിധം ശക്തമാണ് ഈ വികിരണമെന്നു ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. ഈ വൈദ്യുതകാന്തിക വികരണവും, ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ പൊതിഞ്ഞു സൂക്ഷിച്ച തിരുകച്ചയില്‍ പതിഞ്ഞ ചിത്രവുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇറ്റലിയിലെ ദേശീയ ഏജന്‍സിയായ 'എനര്‍ജി ആന്റ് സസ്റ്റെയ്‌നബിള്‍ ഡവലപ്പ്‌മെന്റ്' തിരുകച്ചയെ സംബന്ധിച്ച് അഞ്ച് വര്‍ഷം നീണ്ട ശാസ്ത്രീയ പഠനങ്ങൾ നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിൽ പ്രതിപാദിച്ചിരിക്കുന്ന റേഡിയേഷന്‍ തരംഗങ്ങളും ഇപ്പോൾ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോൾ അനുഭവപ്പെട്ട റേഡിയേഷന്‍ തരംഗങ്ങളും സമാനമാണ് എന്ന ശാസ്ത്രീയ കണ്ടുപിടുത്തം ഏവരെയും അത്ഭുതപ്പെടുത്തുന്നു.

തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം തീവ്രമായ പ്രകാശത്തിന്റെ ഫലമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നു ശാസ്ത്രസംഘം അന്ന് കണ്ടെത്തിയിരുന്നു. 'വാക്വം അള്‍ട്രാ വൈലറ്റ്' (VUV) എന്ന പ്രത്യേക തരം റേഡിയേഷന്‍ മൂലമാണ്, തിരുകച്ചയില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പതിയുവാന്‍ കാരണമായതെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടിരുന്നു.

ഒരു ലിനന്‍ തുണിയില്‍ സാധാരണ ഉയരവും, ശരീരഭാരവുമുള്ള ഒരാളുടെ ചിത്രം രേഖപ്പെടുത്തുന്നതിനായി മുപ്പത്തിനാലായിരം ബില്യണ്‍ വാട്ട്‌സ് പ്രസരണമുള്ള VUV റേഡിയേഷന്‍ ആവശ്യമാണ്. എന്നാല്‍, മനുഷ്യര്‍ ശാസ്ത്ര സഹായത്തോടെ വികസിപ്പിച്ചെടുത്ത VUV റേഡിയഷന്റെ ശക്തി വളരെ കുറച്ചു ബില്യണ്‍ വാട്ട്‌സില്‍ മാത്രം ഒതുങ്ങുന്നു. തിരുകച്ചയില്‍ മുപ്പത്തിനാലായിരം വാട്ട്‌സ് പ്രസരണശേഷിയിലൂടെ മാത്രം രൂപപ്പെടുത്തുവാന്‍ സാധിക്കുന്ന ഒരു ചിത്രം വന്നതിനെ അതിമാനൂഷികം എന്നാണ് ശാസ്ത്രവും വിശേഷിപ്പിക്കുന്നത്. കല്ലറയിലെ റേഡിയേഷന്‍ തരംഗങ്ങളും, തിരുകച്ചയില്‍ ക്രിസ്തുവിന്റെ ചിത്രം പതിയുവാന്‍ കാരണമായ റേഡിയേഷനും അന്നും, ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ അസ്ഥിത്വത്തെയാണ് എടുത്ത് കാണിക്കുന്നത്. നേരത്തെ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ മുതല്‍ ശക്തമായ സുഗന്ധം പ്രദേശത്ത് പരക്കുകയാണന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു.

ഇവിടെനിന്നും ലഭിക്കുന്ന ഗവേഷണ ഫലങ്ങൾ മാനുഷീകമായ പല കണക്കുകൂട്ടലുകളെയും അതിലംഘിക്കുന്നുവെന്ന സത്യവും ശാസ്ത്രസംഘം രേഖപ്പെടുത്തുന്നു. മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രത്തിന്റെ പരിമിതികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ പ്രവർത്തനങ്ങളിലേക്കാണ് ഈ ഗവേഷണ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്.


Related Articles »