News - 2024

നിയമങ്ങളുടെ പൂര്‍ത്തീകരണത്തിനായി യേശു വന്നു: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 14-02-2017 - Tuesday

വത്തിക്കാന്‍ സിറ്റി: യേശു വന്നത് നിയമങ്ങള്‍ പൂര്‍ത്തീകരിക്കാനാണെന്നും ഇത് അവിടുത്തെ ഗിരിപ്രഭാഷണത്തില്‍ വ്യക്തമാണെന്നും ഫ്രാന്‍സിസ്‌ പാപ്പ. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക് ഞായറാഴ്‌ച ദിന സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. മത്തായിയുടെ സുവിശേഷത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണത്തെ പറ്റിയുള്ള ഭാഗത്തെ അവലംബമാക്കിയാണ് മാര്‍പാപ്പ സന്ദേശം നല്‍കിയത്.

"നിയമത്തിന്റെ മൗലീക ലക്ഷ്യം പുര്‍ത്തീകരിക്കുവാനാണ്‌ യേശുവിന്റെ പ്രബോധനങ്ങള്‍ അനുശാസിക്കുന്നത്‌. ഇതെല്ലാം അവന്‍ ചെയ്‌തത്‌ പ്രഭാഷണങ്ങളിലൂടേയും അവസാനം സ്വയം കുരിശില്‍ സമര്‍പ്പിച്ചു കൊണ്ടുമാണ്‌. ദൈവഹിതം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലും എങ്ങനെ സഫലമാക്കാനാകുമെന്ന്‌ യേശു തന്റെ ജിവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നരഹത്യ, വ്യഭിചാരം, ആണയിടല്‍ തുടങ്ങിയവയെപ്പറ്റി മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഉദ്ധരിച്ചു.

"കൊല്ലരുതെന്ന കല്‍പ്പന കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മനുഷ്യനെ ഇല്ലാതാക്കുന്നതു മാത്രമല്ല. മനുഷ്യന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന വാക്കും പ്രവര്‍ത്തിയും കൂടി ഇതിനുബാധകമാണ്‌. വേദനിപ്പിക്കുന്ന വാക്കുകള്‍ കൊല്ലുന്നതിനു തുല്യമായ പാപമല്ലെങ്കിലും പ്രമാണത്തിനെതിരാണ്‌. കാരണം ഇത്തരം വാക്കുകള്‍ കൊലപാതകത്തിലേക്ക് നയിക്കാന്‍ പ്രേരകമായേക്കും. പാപങ്ങളെ ഗ്രേഡ്‌ തിരിക്കലല്ല ചെയ്യേണ്ടത്‌ മറിച്ച്‌, പാപ സാഹചര്യങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്‌ വേണ്ടത്".

"മറ്റൊരു പ്രമാണത്തിന്റെ പൂര്‍ത്തീകരണം, വിവാഹ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ്. പ്രകോപനവും നിന്ദിക്കലും കൊലപാതകത്തിലേക്കു നയിക്കുന്നതു പോലെ, മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നതും അവളില്‍ ആധിപത്യം സ്ഥാപിക്കുന്നതും വ്യഭിചരിക്കരുതെന്ന പ്രമാണം തെറ്റിക്കുന്നതിന്റെ മുന്നോടിയാണ്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

വ്യഭിചാരം, മോഷണം, കൊല, കൈക്കൂലി എന്നിവയെല്ലാം ആദ്യം മനസ്സിലാണ്‌ ചെയ്യപ്പെടുന്നത്‌. മനസ്സില്‍ ഒരു തെറ്റു കയറിക്കൂടിയാല്‍ അത്‌ പിന്നീട്‌ യഥാര്‍ത്ഥ്യമായി വരും. അന്യന്റെ ഭാര്യയെ ആശയോടെ നോക്കുമ്പോള്‍ തന്നെ അയാള്‍ മനസ്സാല്‍ വ്യഭിചാരം ചെയ്‌തു കഴിഞ്ഞെന്നാണ് യേശു തന്നെ പറഞ്ഞിട്ടുള്ളത്‌. ആണയിട്ടുള്ള പ്രതിജ്ഞയും ശപഥവും ദൈവീക അധികാരത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പാപമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »