Sunday Mirror - 2024

പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം

സ്വന്തം ലേഖകന്‍ 19-02-2017 - Sunday

പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ നിഷേധിച്ചുകൊണ്ട് ലോകത്തിന്റെ തത്വങ്ങളിലും ഭൗതീകവാദത്തിലും ആഴപ്പെട്ടു ജീവിക്കുന്ന അനേകര്‍ നമ്മുക്ക് ഇടയിലുണ്ട്. നിരീശ്വര പ്രസ്ഥാനങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും കൂട്ട് പിടിച്ച് കൊണ്ട് നശ്വരമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അവര്‍, ദൈവത്തിന്റെ അസ്ഥിത്വത്തെ പൂര്‍ണ്ണമായും തള്ളികളയുന്നു. ലോകത്തിന്റെ മോഹങ്ങളിലും ഭൗതീകതയിലും കേന്ദ്രീകരിച്ചു ജീവിക്കുന്നവര്‍ മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തെ ഉള്‍കൊള്ളുന്നില്ല. ദൈവമില്ലായെന്ന് ജീവിതത്തില്‍ പ്രഘോഷിച്ച പ്രമുഖ നിരീശ്വരവാദികൾ മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ നടത്തിയ നിലവിളികൾ ദൈവം എന്ന വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

അമേരിക്കന്‍ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ്‌ പെയ്ന്‍: “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കില്‍, ഞാനായിരുന്നു അത്. ഇന്നു ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കില്‍ ഞാന്‍ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാന്‍ ഞാന്‍ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാന്‍ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”.

ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സര്‍ തോമസ്‌ സ്കോട്ട്: “ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നത് സ്വര്‍ഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോള്‍ അവ രണ്ടും ഉണ്ടെന്ന്‍ ഞാന്‍ അറിയുന്നു. സര്‍വ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു”.

വോള്‍ട്ടയര്‍: തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത വോള്‍ട്ടയര്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കില്‍ എനിക്കുള്ളതിന്റെ പകുതി ഞാന്‍ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ വോള്‍ട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കില്‍ ഞാന്‍ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!”

വോള്‍ട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവന്‍ പണവും തന്നാല്‍ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.”

റോബര്‍ട്ട് ഇന്‍ഗര്‍സോള്‍: “ഓ ദൈവമേ, നരകത്തില്‍ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!”

തോമസ്‌ ഹോബ്സ്: “ഈ ലോകം മുഴുവന്‍ എന്റെ അധീനതയില്‍ ആണെങ്കില്‍ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ അത് നല്‍കാം. കാരണം ഞാന്‍ അന്ധകാരത്തിലേക്ക് വീഴുവാന്‍ പോവുകയാണ്”.

നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം: തന്റെ മരണശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാന്‍ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ 'നിരാശ' ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്: “ഞാന്‍ എന്റെ സമയത്തിന് മുന്‍പേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നല്‍കപ്പെടും. മഹാനായ നെപ്പോളിയന്‍ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!”

ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സര്‍ ഫ്രാന്‍സിസ് ന്യൂപ്പോര്‍ട്ട് : “ദൈവമില്ലെന്ന്‍ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങള്‍ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകള്‍ നിറുത്തുക! ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ ഞാനറിയുന്നു.”

“നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി...! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആയിരം വര്‍ഷം ഞാനീ തീയില്‍ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്റെ പീഡനങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയുന്നില്ല.”

ചാള്‍സ് IX: ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയില്‍ 15,000-ത്തോളം പേര്‍ പാരീസില്‍ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവര്‍ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു.

തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്.

“ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു. അവര്‍ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവര്‍ ചൂണ്ടികാണിക്കുന്നു. ഞാന്‍ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കില്‍! ഇന്ന്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാന്‍ വലിയ തെറ്റ് ചെയ്തു. ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.”

ഡേവിഡ് സ്ട്രോസ്സ്, ജര്‍മ്മന്‍ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി: “എന്റെ തത്വശാത്രം എന്നെ പൂര്‍ണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകൾ ഏത് സമയത്തായിരിക്കും എന്നെ തകര്‍ക്കുന്നത് എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പല്‍ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!”

ജോസഫ് സ്റ്റാലിന്റെ മകളായ സ്വെല്‍റ്റാനാ സ്റ്റാലിന്‍: ഒരു അഭിമുഖത്തില്‍ വെച്ചു സ്വെല്‍റ്റാനാ സ്റ്റാലിന്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നല്‍കുകയുള്ളൂ. എന്റെ പിതാവിന്‍റെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം തന്റെ കണ്ണുകള്‍ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയര്‍ത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”.

സാത്താനിക്ക് ബൈബിളിന്റെ രചയിതാവും ചര്‍ച്ച് ഓഫ് സാത്താന്റെ സ്ഥാപകനുമായ ആന്‍റണ്‍ ലവി: “ഞാന്‍ എന്താണ് ചെയ്തത്? വലിയ തെറ്റ്...അതേ വലിയ ഒരു തെറ്റ് തന്നെ”.

മരണമെന്ന യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ പ്രമുഖ നിരീശ്വരവാദികളെന്ന് ലോകം സാക്ഷ്യപത്രം നല്കിയ ഓരോരുത്തരുടെയും ജീവിതത്തില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അവരുടെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെ പറ്റിയുള്ള ആശങ്ക, ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞു തന്റെ നശ്വരമായ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ചതിലുള്ള ദുഃഖം എന്നിവ അവര്‍ തുറന്നു പറയുന്നു.

പ്രിയപ്പെട്ടവരെ, ഒന്നോര്‍ക്കുക. എനിക്കും നിനക്കും മരണമുണ്ട്. അതിനെ തടുക്കുവാനോ നിയന്ത്രിക്കുവാനോ നീ വിശ്വസിക്കുന്ന ശാസ്ത്രത്തിനോ നിന്റെ സുഹൃത്തുക്കള്‍ക്കോ കഴിയില്ല. മരണം- ഒരുപക്ഷേ അത് അടുത്ത നിമിഷമാകാം. മരണാനന്തരമുള്ള അനശ്വരമായ ജീവിതത്തിലേക്ക് എന്തു നിക്ഷേപമാണ് നിന്റെ കൈയില്‍ ഉള്ളത്? ജീവിക്കുന്ന ദൈവത്തിന്റെ അസ്ഥിത്വത്തെ തള്ളികളഞ്ഞവനാണോ നീ?

ഓരോ നിരീശ്വരവാദികളും തങ്ങളുടെ മരണ കിടക്കയില്‍ വെച്ചു ഇങ്ങനെ പരിതപിച്ചെങ്കില്‍ സ്നേഹിതാ, നിനക്കു ഇനിയും സമയമുണ്ട്- ജീവിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്തുവാന്‍.
#repost


Related Articles »