India - 2024
ന്യൂമാന്‍ കോളേജിലെ ആക്രമണത്തെ അപലപിച്ചു മാർ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
സ്വന്തം ലേഖകന്‍ 06-04-2017 - Thursday
തൊടുപുഴ: പാഠ്യ-പാഠ്യേതര മേഖലയിൽ മികവു പുലർത്തി സമാധാനാന്തരീക്ഷത്തിൽ മുന്നേറുന്ന തൊടുപുഴ ന്യൂമാൻ കോളജ് തകര്‍ക്കാനുള്ള നീക്കം അപലപനീയമെന്ന് കോതമംഗലം രൂപതാധ്യക്ഷനും ന്യൂമാൻ കോളജ് രക്ഷാധികാരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത കോളജ് പ്രിൻസിപ്പലിന്റെ മുറി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളജ് ആർക്കും അഴിഞ്ഞാടാൻ വിട്ടുനൽകില്ലെന്നും എന്തുവിലകൊടുത്തും സമാധാന അന്തരീക്ഷം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ ഭാഗത്തുനിന്നു പ്രതീക്ഷിച്ച നീതി ലഭിക്കാത്തതിൽ ബിഷപ് ഉത്കണ്ഠ രേഖപ്പെടുത്തി. പുറത്തുനിന്നു വന്നവരാണു സമരം നടത്തിയത്. രണ്ടായിരം കുട്ടികൾ പഠിക്കുന്ന ഒരു കലാലയത്തെ രണ്ടോ മൂന്നോ അക്രമികൾക്കു വേണ്ടി നശിപ്പിക്കാൻ തയാറല്ല. സമുദായ, രാഷ്ട്രീയ ഭേദമില്ലാതെ പഠിക്കുന്ന കോളജാണിത്. ഈ കോളജിൽനിന്ന് ഒരു കുട്ടിയെ പോലും ഇവർക്കു ലഭിച്ചില്ലെന്നതു അഭിനന്ദനാർഹമാണ്. പത്തോ പതിനഞ്ചോ വിദ്യാർഥിസംഘടനാ പ്രവർത്തകർക്കു വേണ്ടി കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള നീക്കം അപലപനീയമാണ്. ബിഷപ്പ് പറഞ്ഞു.
തൊടുപുഴ ന്യൂമാൻ കോളജിൽ സമാധാനപരമായി ക്ലാസുകളും പരീക്ഷകളും നടന്നുകൊണ്ടിരിക്കെ കോളജുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘം സാമൂഹ്യവിരുദ്ധർ ഓഫീസിൽ അതിക്രമിച്ചുകയറി പ്രിന്‍സിപ്പലിനെയും മറ്റധ്യാപകരെയും ഭീഷണിപ്പെടുത്തുകയും പ്രിൻസിപ്പൽ ഓഫീസ് അലങ്കോലപ്പെടുത്തുകയുമായിരിന്നുവെന്ന് സ്റ്റാഫ് പ്രതിനിധികള്‍ പറഞ്ഞു,
പ്രിൻസിപ്പൽ ഓഫീസിലെ കംപ്യൂട്ടർ, കസേരകൾ, ടീ പോയ്, പാർട്ടിഷൻ വാൾ ഗ്ലാസ് തുടങ്ങി അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന കോളജ് ഓഫീസിലെ സാധന സാമഗ്രികളാണ് അക്രമികള്‍ അടിച്ചു തകർത്തത്. ന്യൂമാൻ കോളജിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ഓഫീസ് തല്ലി തകർക്കുകയും പ്രിൻസിപ്പളിനെയും അധ്യാപകരെയും ബന്ദികളാക്കുകയും ചെയ്ത സാമൂഹ്യദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇത്തരക്കാരെ അടിച്ചമർത്തണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷൻ സമരം നടത്തുമെന്നും സമിതി അറിയിച്ചു.