Meditation. - April 2024

ക്രിസ്തുവിന്റെ മാര്‍ഗം ജീവനിലേക്കു നയിക്കുന്നു; അതിനു വിരുദ്ധമായ മാര്‍ഗം നാശത്തിലേക്കും

സ്വന്തം ലേഖകൻ 20-04-2023 - Thursday

"അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു... ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും..." (യോഹ 10:7-9)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 20
മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ദൈവം എന്നും മാനിക്കുന്നു. അതിനാൽ ലോകാരംഭം മുതൽ മനുഷ്യന് രണ്ടു മാർഗ്ഗങ്ങൾ ലഭ്യമായിരുന്നു. ജീവന്റെയും നന്മയുടെയും ഒരു മാർഗ്ഗവും, നന്മയുടെയും മരണത്തിന്റെയും മറ്റൊരു മാർഗ്ഗവും. രണ്ടു മാര്‍ഗ്ഗങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതിൽ ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനോട് കൽപിക്കുകയും അവനെ സഹായിക്കുകയും ചെയ്യുമ്പോഴും വലിയൊരു വിഭാഗം ജനങ്ങൾ ജീവന്റെ മാർഗ്ഗം ഉപേക്ഷിച്ചു നാശത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കുന്നു.

വിശുദ്ധഗ്രന്ഥത്തിലുടനീളം, നാശത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ച് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പഴയനിയമത്തിൽ ദൈവം നൽകിയ കൽപനകളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുമ്പോൾ (നിയമാ 30:15-20), പുതിയനിയമത്തിൽ ലോകരക്ഷകനും, ഏകരക്ഷകനുമായ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ജീവന്റെ മാർഗ്ഗം തിരഞ്ഞെടുക്കുവാൻ ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നു (മത്തായി 7:13-14). എന്നാൽ ക്രിസ്തുവിനു ശേഷം രണ്ടായിരം വർഷം കഴിഞ്ഞിട്ടും ക്രിസ്തുവിൽ വിശ്വസിക്കാതെ, ജീവന്റെ മാർഗ്ഗം ഉപേക്ഷിച്ച്, തെറ്റായ ഈശ്വര സങ്കൽപങ്ങളിൽ മുഴുകി, നാശത്തിന്റെ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് അനേകം മനുഷ്യർ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു.

വിചിന്തനം
"ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും" എന്ന് അരുളിച്ചെയ്ത യേശുക്രിസ്തുവിൽ വിശ്വസിക്കാതെ എങ്ങനെ മനുഷ്യൻ രക്ഷപ്രാപിക്കും? അതിനാൽ നമ്മുക്കു ചിന്തിക്കാം: നമ്മുടെ അയൽവാസികളും സഹപ്രവർത്തകരുമായി എത്ര പേർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരായിട്ടുണ്ട്. ക്രിസ്തുവിന്റെ മാർഗ്ഗം നൽകുന്ന അനുഗ്രഹങ്ങളെപ്പറ്റി അവരോട് പറയുവാൻ നാം എപ്പോഴെങ്കിലും തയ്യാറാകാറുണ്ടോ? അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നാം സമയം കണ്ടെത്താറുണ്ടോ? അവരെല്ലാവരും ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ തിരുരക്തത്താൽ കഴുകപ്പെടുവാനും, അവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ് പ്രേക്ഷിതരാകാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »