Meditation. - April 2024

ബൈബിൾ എങ്ങനെ തെറ്റുകൂടാതെ വ്യാഖ്യാനിക്കാം? സഭ നിർദ്ദേശിക്കുന്ന മൂന്നു മാനദണ്ഡങ്ങള്‍

സ്വന്തം ലേഖകന്‍ 28-04-2023 - Friday

"യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്?" (മർക്കോസ് 12:24)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 28
വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവം മനുഷ്യരോടു മാനുഷികരീതിയില്‍ സംസാരിക്കുന്നു. വിശുദ്ധഗ്രന്ഥം ശരിയായി വ്യാഖ്യാനിക്കുന്നതിന്, മാനുഷികഗ്രന്ഥകാരന്മാര്‍ യഥാര്‍ത്ഥത്തില്‍ എന്തു വ്യക്തമാക്കാനാണ് ഉദ്ദേശിച്ചതെന്നും അവരുടെ വാക്കുകള്‍ വഴി നമുക്കായി ദൈവം എന്താണ് വെളിപ്പെടുത്തുന്നതെന്നും വായനക്കാരന്‍ ഗ്രഹിക്കണം.

വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിക്കുന്നതിന് അവര്‍ ജീവിച്ച കാലഘട്ടത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും അവരുടെ കാലത്തെ സാഹിത്യ രൂപത്തിന്‍റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്‍റെയും ആഖ്യാനത്തിന്‍റെയും രീതികളും നാം ശ്രദ്ധിക്കണം.

വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമായതിനാല്‍‍ ശരിയായ വ്യാഖ്യാനത്തിനു സുപ്രധാനമായ മറ്റൊരു തത്വം കൂടിയുണ്ട്. ഈ തത്വത്തിന്‍റെ അഭാവത്തില്‍ വി. ഗ്രന്ഥം വെറും മൃതാക്ഷരങ്ങളായി നിലകൊള്ളുന്നു. അതായത്, വിശുദ്ധ ഗ്രന്ഥത്തിന്‍റെ രചയിതാവായ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ മാത്രമേ വി. ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ. വിശുദ്ധ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്‍കിയ പരിശുദ്ധാത്മാവിനു വിധേയമായി വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മൂന്നു മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. (DEI Verbum 12)

1. വിശുദ്ധ ഗ്രന്ഥം മുഴുവന്‍റെയും ഉള്ളടക്കത്തിലും ഏകതാനതയിലും ശ്രദ്ധ പതിപ്പിക്കുക; കാരണം ബൈബിളിലെ പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബൈബിളിന്‍റെ പ്രതിപാദനത്തില്‍ ഐക്യം കാണാന്‍ കഴിയും. വി.ഗ്രന്ഥത്തിന്‍റെ ഈ ഐക്യത്തിനാധാരം ദൈവിക പദ്ധതിയുടെ ഐക്യമാണ്. പ്രസ്തുത പദ്ധതിയുടെ കേന്ദ്രം യേശുക്രിസ്തു തന്നെയാണ്. അവിടുത്തെ പെസഹായ്ക്കു ശേഷമാണ് 'ഹൃദയം' തുറക്കപ്പെട്ടത്. 'ഹൃദയം' എന്ന പദം ക്രിസ്തുവിന്‍റെ ഹൃദയത്തെ വെളിപ്പെടുത്തുന്ന വി.ഗ്രന്ഥത്തെ സൂചിപ്പിക്കുന്നു. പീഡാനുഭവത്തിനു മുന്‍പ് അവിടുത്തെ ഹൃദയം അടഞ്ഞിരുന്നു. കാരണം, വി.ലിഖിതങ്ങള്‍ അവ്യക്തമായിരുന്നു. എന്നാല്‍, പീഡാനുഭവത്തിനു ശേഷം അതു തുറക്കപ്പെട്ടു. കാരണം, അപ്പോള്‍ മുതല്‍ തിരുലിഖിതം ഗ്രഹിച്ചവര്‍ പ്രവചനങ്ങളെ ഇങ്ങനെ വ്യാഖ്യാനിക്കണമെന്ന് ആലോചിക്കുകയും വിവേചിച്ചറിയുകയും ചെയ്തു.

2. 'സഭ മുഴുവന്‍റെയും സജീവപാരമ്പര്യത്തില്‍' ബൈബിള്‍ വായിക്കണം. സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ചു വി.ഗ്രന്ഥം എഴുതപ്പെട്ടതു മുഖ്യമായും സഭയുടെ ഹൃദയത്തില്‍ ആണ്, അല്ലാതെ കടലാസുരേഖകളിലല്ല. കാരണം, സഭ അവളുടെ പാരമ്പര്യത്തില്‍ ദൈവവചനത്തിന്‍റെ ജീവത്സമരണ പുലര്‍ത്തുന്നു. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആധ്യാത്മികവ്യാഖ്യാനം സഭയ്ക്കു നല്‍കുന്നത് പരിശുദ്ധാത്മാവാണ്.

3. ക്രൈസ്തവവിശ്വാസത്തിന്‍റെ സാധര്‍മ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. 'വിശ്വാസസാധര്‍മ്യം' കൊണ്ടു നാം അര്‍ത്ഥമാക്കുന്നത് വിശ്വാസ സത്യങ്ങള്‍ക്ക്, തമ്മില്‍ത്തമ്മിലും അവയ്ക്ക് ദൈവാവിഷ്ക്കരണ പദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്.ഇത് മനസ്സിലാക്കിക്കൊണ്ടു വേണം ബൈബിൾ വായിക്കുവാനും വ്യാഖ്യാനിക്കുവാനും.

വിചിന്തനം
ബൈബിൾ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചുകൊണ്ട്, വിശ്വാസികളെ വഴിതെറ്റിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നമ്മുക്കിടയിൽ സജ്ജീവമാണ്. ഇതിനെ നാം തികഞ്ഞ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. വഴിയും സത്യവും ജീവനുമായ യേശുവിനെ അനുഗമിക്കുവാൻ ബൈബിൾ ശരിയായ രീതിയിൽ തന്നെ വ്യാഖ്യാനിക്കേണ്ടതായിട്ടുണ്ട്. അതിനാൽ, സഭ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന തിരുവചന വ്യാഖ്യാനങ്ങൾ കൂടുതലായി വായിക്കുകയും, ശ്രവിക്കുകയും, ധ്യാനിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »