Meditation. - July 2024

നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല

സ്വന്തം ലേഖകന്‍ 01-07-2023 - Saturday

"അപ്പോള്‍ പത്രോസ് മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു" (മത്താ 18: 21-22).

യേശു ഏകരക്ഷകൻ: ജൂലൈ 1
പാപം ചെയ്യുന്ന മനുഷ്യനില്‍ നിന്നും ദൈവം ഒരിക്കലും അകന്നുപോകുന്നില്ല. തൊണ്ണൂറ്റൊന്‍പത് ആടുകളെയും ഉപേക്ഷിച്ച് നഷ്ട്ടപ്പെട്ടുപോയ ഒരണ്ണത്തിനെ അന്വേഷിച്ച് കണ്ടെത്തുന്ന നല്ല ഇടയനെപ്പോലെ ക്രിസ്തു പാപിയെ തേടിവരുകയും അവന്റെ നേരെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടുകയും ചെയ്യുന്നു. പാപം മൂലം മനുഷ്യനാണ് സ്വയം ദൈവത്തില്‍ നിന്ന് അകന്നുപോകുന്നത്.

'ഏഴ് എഴുപതു പ്രാവശ്യം' ക്ഷമിക്കുവാന്‍ നമ്മോട് പറഞ്ഞ ക്രിസ്തു നമ്മുക്ക് മാതൃക നല്‍കിയിട്ടുണ്ട്. അവിടുന്ന് നമ്മോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുന്നു. വീണ്ടും വീണ്ടും അവിടുന്ന് നമ്മേ തോളില്‍ വഹിക്കുന്നു. സീമാതീതവും അനന്തവുമായ ഈ സ്നേഹം ഉളവാക്കുന്ന അന്തസ് നമ്മില്‍ നിന്നും അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരിക്കലും നമ്മേ നിരാശപ്പെടുത്താത്തതും നമ്മുടെ ആനന്ദം പുനഃസ്ഥാപിക്കുവാന്‍ പര്യാപ്തവുമായ വാല്‍സല്യത്തോടെ വീണ്ടും ആരംഭിക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമായ 'യേശുവിന്റെ ഉത്ഥാനത്തില്‍' നിന്നും ഓടിയൊളിക്കുവാന്‍ നമ്മുക്ക് ഒരിക്കലും ഇടയാകാതിരിക്കട്ടെ. നമ്മേ മുന്നോട്ട് നയിക്കുന്ന അവിടുത്തെ ജീവിതത്തേക്കാളധികമായി ഒന്നും നമ്മേ പ്രചോദിപ്പിക്കാതിരിക്കട്ടെ. നഷ്ട്ടപ്പെട്ടു പോയി എന്നു നാം കരുത്തുന്ന ജീവിതം വീണ്ടെടുക്കുവാനും, പരാജയപ്പെട്ടു എന്നു നാം കരുതുന്ന നമ്മുടെ പ്രവര്‍ത്തികള്‍ വിജയങ്ങളാക്കി മാറ്റുവാനുമുള്ള ശക്തി നമ്മുക്ക് ലഭിക്കുന്നത് യെഃശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നിന്നുമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പുനരുത്ഥാനം കഴിഞ്ഞു പോയ ഒരു സംഭവമല്ല. അത് എല്ലാ മനുഷ്യരിലേക്കും എക്കാലവും ശക്തി പ്രവഹിച്ചു കൊണ്ടിരിക്കുന്ന നിത്യസംഭവമാണ്.

ഉത്ഥിതനായ ക്രിസ്തുവുമായുള്ള നവീകരിച്ച വ്യക്തിപരമായ കണ്ടുമുട്ടലിന് വേണ്ടി എല്ലാ മനുഷ്യരെയും സഭ നിരന്തരം ക്ഷണിക്കുന്നു. ഈ ക്ഷണം തനിക്ക് വേണ്ടിയുള്ളതാണ് എന്ന്‍ ഓരോ വ്യക്തിയും ചിന്തിക്കണം. ഇപ്രകാരം ചിന്തിക്കുന്ന ആരും നിരാശപ്പെടുവാന്‍ കര്‍ത്താവ് ഇടയാക്കുകയില്ല. യേശുവിന്റെ പക്കലേക്ക് നാം ഒരു ചുവടു വെക്കുമ്പോള്‍ തുറന്ന കരങ്ങളോടെ നമ്മേ കാത്തിരിക്കുന്ന അവിടുത്തെ സാന്നിധ്യം നാം അനുഭവിച്ചു തുടങ്ങും.

"നാം നഷ്ട്ടപ്പെട്ടു പോകുമ്പോഴൊക്കെ അവിടുത്തെ പക്കലേക്ക് തിരിച്ചുവരുന്നത് എത്ര നല്ല അനുഭവമാണ്. ഞാന്‍ ഇത് ഒരിക്കല്‍ കൂടി പറയട്ടെ. നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല. അവിടുത്തെ കാരുണ്യം തേടുന്നതില്‍ നമ്മളാണ് ക്ഷീണിതരാകുന്നത്" (Pope Francis, Evangeli Gaudium).

വിചിന്തനം
പാപം മൂലം ദൈവത്തില്‍ നിന്നും അകന്നു പോകുന്ന ഓരോ നിമിഷവും നമ്മുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: "കര്‍ത്താവേ, ഞാന്‍ സ്വയം വഞ്ചിതനാകുന്നതിനു അനുവദിച്ചിട്ടുണ്ട്. നിന്റെ സ്നേഹത്തില്‍ നിന്ന്‍ ഒരായിരം മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ ഒഴിഞ്ഞുമാറിയിട്ടുണ്ട്: എന്നിരിന്നാലും അങ്ങയോടുള്ള ഉടമ്പടി നവീകരിക്കുവാന്‍ ഞാനിതാ വന്നിരിക്കുന്നു. എനിക്കു അങ്ങയെ വേണം. കര്‍ത്താവേ, ഒരിക്കല്‍ കൂടി എനിക്കു രക്ഷ നല്‍കിയാലും. രക്ഷാകരമായ അവിടുത്തെ ആശ്ലേഷത്തിലേക്ക് ഒരിക്കല്‍ കൂടി എന്നെ ചേര്‍ക്കേണമേ".

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »