India - 2024
അല്‍ഫോന്‍സാമ്മയുടെ ജീവിതമാതൃക അനുകരിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
സ്വന്തം ലേഖകന്‍ 23-07-2017 - Sunday
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ ലളിതജീവിതവും സഹനമനോഭാവവും ജീവിതവിശുദ്ധിയും എല്ലാവരും അനുകരിക്കണമെന്നു സീറോ മലബാർ പ്രവാസികളുടെ അപ്പസ്തോലിക് വിസിറ്ററും തൃശൂർ അതിരൂപത സഹായമെത്രാനുമായ മാർ തട്ടിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ സഹനജീവിതം പ്രേഷിതപ്രവർത്തനത്തിന് ഊർജം പകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനേകായിരം യുവജനങ്ങളെ അൽഫോൻസായുടെ ലളിതജീവിതവും സഹനമനോഭാവവും ജീവിതവിശുദ്ധിയും സ്വാധീനിച്ചു. ഏറെപ്പേർ വൈദികരായും കന്യാസ്ത്രീകളായും അത്മായപ്രേഷിതരായും രംഗത്തുവന്നു. വലിയ പ്രേഷിതമുന്നേറ്റത്തിന് ചുക്കാൻ പിടിച്ച മിഷൻലീഗ് സംഘടനയ്ക്ക് അൽഫോൻസാമ്മയുടെ ഉപദേശങ്ങളും പ്രാർഥനയും ലഭിച്ചു. മലയാളികളായ പ്രവാസികൾ അൽഫോൻസാ ഭക്തരാണ്. അവരുടെ ഹൃദയത്തിൽ അൽഫോൻസാമ്മയ്ക്ക് മുഖ്യസ്ഥാനമുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന എല്ലാ സ്ഥലങ്ങളിലും വിശുദ്ധ അൽഫോൻസായുടെ നാമത്തിൽ പള്ളികൾ നിർമിക്കപ്പെടുന്നു.
ക്ലാരമഠത്തിൽ രോഗിണിയായിക്കിടന്ന അൽഫോൻസാമ്മ പറഞ്ഞു: മറ്റു സഹോദരിമാരെക്കാൾ ദൈവം എന്നെ ഇഷ്ടപ്പെടുന്നു. കാരണം കർത്താവ് എനിക്ക് കൂടുതൽ സഹനം നൽകി. കർത്താവിന് ഇഷ്ടമുള്ളവർക്കാണ് അവിടുത്തെ തിരുമുറിവുകൾ നൽകുന്നത്. വിശ്വാസികളെല്ലാവരും വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃക അനുകരിക്കണം. മാർ റാഫേൽ തട്ടിൽ പറഞ്ഞു. മോൺ. ജോസഫ് മലേപ്പറന്പിൽ, ഫാ.ജോസഫ് തടത്തിൽ എന്നിവർ സഹകാർമികരായിരുന്നു.