Meditation. - July 2024

ക്രിസ്തുവിന്‍റെ വിശുദ്ധ ചിത്രത്തെ വണങ്ങുന്നവര്‍ പുത്രനായ ദൈവത്തെ വണങ്ങുന്നു

സ്വന്തം ലേഖകന്‍ 10-07-2022 - Sunday

"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ. 1:18).

യേശു ഏകരക്ഷകൻ: ജൂലൈ 10
തന്നില്‍ത്തന്നെ അദൃശ്യനായ ദൈവം യേശുവിന്‍റെ ശരീരത്തില്‍ ലോകത്തിനു ദൃശ്യനായി പ്രത്യക്ഷപ്പെട്ടു. അങ്ങനെ ദൈവത്തെ മുഖാമുഖം ദര്‍ശിക്കാനും, സ്പര്‍ശിക്കാനും, സംസാരിക്കാനും മനുഷ്യനു സാധിച്ചു. ലോകത്തിലെ എല്ലാ മതങ്ങളും തന്നെ ദൈവത്തെ അദൃശ്യനായ ഒരു ശക്തിയായി ചിത്രീകരിക്കുമ്പോള്‍ യേശുക്രിസ്തുവിലൂടെ യഥാര്‍ത്ഥ ദൈവം ഒരു വ്യക്തിയായി നമ്മുടെ അടുത്തേക്കു വരുന്നു. "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം" (യോഹ 1:14).

യഥാര്‍ത്ഥമായ മനുഷ്യപ്രകൃതിയുടെ ആ ദാനത്തിലൂടെ വചനം മാംസം ധരിച്ചതുമൂലം യേശുവിന്‍റെ മാനുഷികമുഖം ചിത്രീകരിക്കുക സാധ്യമാണ്; അത് വിശുദ്ധ ചിത്രങ്ങളില്‍ കൂടി ആവിഷ്ക്കരിക്കുന്നത് നിയമാനുസൃതമാണെന്ന് ഏഴാം സാര്‍വത്രിക സൂനഹദോസില്‍ സഭ പ്രഖ്യാപിച്ചു.

"ദൈവനിശ്ചിതമായ സമയത്തില്‍ പിതാവിന്‍റെ ഏകപുത്രനായ നിത്യവചനവും, അവിടുത്തെ സത്തയുടെ പ്രതിഛായയുമായവന്‍ മനുഷ്യനായി അവതരിച്ചു. സ്വന്തം ദൈവപ്രകൃതിക്ക് ഭംഗം വരാതെ, അവിടുന്നു മനുഷ്യപ്രകൃതിയെ ആദാനം ചെയ്തു". (CCC 479).

അദൃശ്യനായ ദൈവം യേശുവിന്‍റെ ശരീരത്തില്‍ നമുക്കു ദൃശ്യനായി പ്രത്യക്ഷപ്പെട്ടതിനാല്‍ - അവിടുത്തെ ശരീരത്തിന്‍റെ തനതായ സവിശേഷതകള്‍ ദൈവപുത്രന്‍റെ ദൈവികവ്യക്തിത്വത്തെ സ്പഷ്ടമാക്കുന്നു. യേശുക്രിസ്തുവിന്‍റെ മാനുഷിക ശരീര ഘടനകളെ വിശുദ്ധ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവയെ വണങ്ങാവുന്നതാണ്. "വിശുദ്ധ ചിത്രത്തെ വണങ്ങുന്ന വിശ്വാസി അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെത്തന്നെയാണ് വണങ്ങുന്നത്." (Council of Nicaea II).

അതിനാല്‍ ക്രിസ്തുവിന്‍റെ തിരുസ്വരൂപത്തെയോ അവിടുത്തെ വിശുദ്ധ ചിത്രത്തെയോ വണങ്ങുന്ന ഒരു വിശ്വാസി പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രനായ ദൈവത്തെ തന്നെയാണ് വണങ്ങുന്നത്.

വിചിന്തനം
നമ്മുടെ ഭവനങ്ങളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ക്രിസ്തുവിന്‍റെ തിരുസ്വരൂപങ്ങളും വിശുദ്ധ ചിത്രങ്ങളും സ്ഥാപിക്കാം. ഈ ഭൂമിയും അതിലെ സമസ്തവും ദൈവത്തിന്‍റേതാണ്. അതുകൊണ്ട് സാധ്യമായ ഇടങ്ങളിലെല്ലാം ക്രിസ്തുവിന്‍റെ തിരുസ്വരൂപം സ്ഥാപിക്കുകയും മനോഹരമായി അലങ്കരിച്ചു സൂക്ഷിക്കുകയും ചെയ്തുകൊണ്ട് അവിടുന്ന് ചരിത്രസത്യവും, കര്‍ത്താവും ദൈവവും ലോകം മുഴുവന്‍റെയും രക്ഷകനുമാണെന്ന് ലോകത്തോടു പ്രഘോഷിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »