India - 2024

ചായ് ദേശീയ കണ്‍വെന്‍ഷന്‍ സമാപിച്ചു

സ്വന്തം ലേഖകന്‍ 26-09-2017 - Tuesday

കൊച്ചി: കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടന്ന കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വന്‍ഷനും 74ാം വാര്‍ഷിക ജനറല്‍ബോഡി യോഗവും സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. റിസോഴ്‌സ് ഐഡന്റിഫൈ, ഹാര്‍മണൈസ്, ഒപ്റ്റിമൈസ് എന്നതായിരുന്നു പ്രമേയം.

വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വിന്‍ചെന്‍സോ പാല്യയും വത്തിക്കാന്‍ സംഘവും ഇന്ത്യയിലെ വിവിധ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന അവാര്‍ഡ് നൈറ്റില്‍ ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ വിശിഷ്ട സേവനം ചെയ്യുന്നവരെ ആദരിച്ചു.

സിസ്റ്റര്‍ ഡോ. ഹെര്‍മന്‍ ജോസഫ് (സമര്‍പ്പിതരില്‍നിന്നുള്ള ഡോക്ടര്‍), സിസ്റ്റര്‍ ആനി ഐറിന്‍ റോഡ്രിഗസ് (സമര്‍പ്പിതരില്‍നിന്നുള്ള നഴ്‌സ്), സിസ്റ്റര്‍ ഫിലോ അഗസ്റ്റിന്‍ (സോഷ്യല്‍ വര്‍ക്കര്‍), സരവേശ്വര റാവു (ജീവനക്കാരന്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കണ്‍വെന്‍ഷനില്‍ അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങളും നടന്നു.

മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, ഹെല്‍ത്ത് സെന്റര്‍ വര്‍ക്കര്‍മാര്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, എച്ച്‌ഐവി, മെന്റല്‍ ഹെല്‍ത്ത്, ജിറിയാട്രിക്, പാലിയേറ്റീവ്, ഡിസെബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്യാസിനികളായ ഡോക്ടര്‍മാര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങളിലായുള്ള സെഷനുകള്‍ക്കു പ്രമുഖര്‍ നേതൃത്വം നല്‍കി.


Related Articles »