India - 2024

പാരമ്പര്യ തനിമ നിലനിര്‍ത്തി കുറവിലങ്ങാട് പള്ളിയില്‍ നവീകരണം

സ്വന്തം ലേഖകന്‍ 10-10-2017 - Tuesday

കുറവിലങ്ങാട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ നവീകരണ ജോലികള്‍ക്കു നാളെ തുടക്കമാകും. മാതാവിന്റെ പ്രത്യക്ഷീകരണവും 105ല്‍ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യവുമടക്കം വരും തലമുറയ്ക്കു പകരാന്‍ ലക്ഷ്യമിട്ടാണ് നവീകരണമെന്ന് ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തില്‍ പറഞ്ഞു. ഇടവകയിലെ 3,096 കുടുംബങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇടവക പൊതുയോഗം ഏകകണ്ഠമായെടുത്ത തീരുമാനമാണ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഇടവക നടപ്പിലാക്കുന്നത്.

എഡി 335ല്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനം നിര്‍ണയം നടത്തിയ ദേവാലയത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. എഡി 345ല്‍ ഏദസ്സേയില്‍ നിന്നുവന്ന മാര്‍ യൗസേപ്പ് മെത്രാന്‍ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടത്തിയതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 1599 ജൂണിനും നവംബറിനുമിടയില്‍ ഉദയംപേരൂര്‍ സൂനഹദോസിനോട് അനുബന്ധിച്ചു മേനേസിസ് മ്രെത്രാപ്പോലീത്ത കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണു കല്ലുകൊണ്ടുള്ള ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയതെന്നും ചരിത്രരേഖകളിലുണ്ട്.

നവീകരണത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതല്‍ കമനീയമാക്കും. പള്ളിയ്ക്കകത്തുള്ള കബറിടങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കാനും പദ്ധതിയുണ്ട്. മദ്ബഹയില്‍ പറന്പില്‍ ചാണ്ടിമെത്രാന്റെയും ബേമ്മയില്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, നീധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവരുടെയും കബറിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ലൂക്കാ സുവിശേഷകന്‍ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപകര്‍പ്പായ ചിത്രം കൂടുതല്‍ ആകര്‍ഷകവും ദൃശ്യവുമായ രീതിയില്‍ പ്രതിഷ്ഠിക്കും.

ദേവാലയത്തില്‍ ഉണ്ടായിരുന്നതും കാലപ്പഴക്കത്തില്‍ ഭാഗികമാറ്റങ്ങള്‍ ഉണ്ടായതുമായ സൈഡ് അള്‍ത്താരകളും നവീകരണത്തിന്റെ ഭാഗമായി കമനീയമായി പ്രതിഷ്ഠിക്കും. പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്ക് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ കഴിയുംവിധം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കും. മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തി കൂടുതല്‍ തേജോമയമാക്കാനും പദ്ധതിയിടുന്നുണ്ട്.

മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്കു കാണിച്ചുനല്‍കിയ അദ്ഭുത ഉറവ പൂര്‍വരൂപത്തില്‍ ദൃശ്യവത്കരിച്ചു പൂജ്യസംരക്ഷണം ഉറപ്പാക്കും. ഞായറാഴ്ചകളിലടക്കം ദേവാലയത്തിനുള്‍ക്കൊള്ളാവുന്നതിലധികം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവാലയത്തിന്റെ ഇരുവശങ്ങളിലിരുമിരുന്നു തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളും ആലോചനയുണ്ട്.


Related Articles »