News - 2024

പാക്കിസ്ഥാനിലെ നിരപരാധികളായ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സഭയുടെ സാമ്പത്തിക സഹായം

സ്വന്തം ലേഖകന്‍ 16-05-2018 - Wednesday

ലാഹോര്‍: രണ്ട് വർഷങ്ങൾക്ക് മുൻപ് ലാഹോർ സെന്‍റ് ജോൺ കത്തോലിക്ക ദേവാലയത്തിലും ക്രൈസ്റ്റ് ദേവാലയത്തിലും നടന്ന ഇരട്ട ചാവേറാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നു തടവിലാക്കപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ കുടുംബങ്ങൾക്ക് കത്തോലിക്ക സഭ ധനസഹായം നൽകി. 2015-ല്‍ നടന്ന യോഹന്നബാദ് കേസില്‍ മുപ്പത്തിയൊൻപത് പേരാണ് ജയിലിൽ കഴിയുന്നത്. അന്യായമായി തടവറയിൽ കഴിയുന്ന ക്രൈസ്തവരുടെ കുടുംബങ്ങൾക്കു പതിനായിരം രൂപ വീതമാണ് സഭാനേതൃത്വം സാമ്പത്തിക സഹായം നല്കിയത്. മെയ് പതിനൊന്നിന് ലാഹോർ സെന്‍റ് ആന്‍റണി ദേവാലയത്തിൽ നടന്ന ധനസഹായ വിതരണത്തിന് പാക്കിസ്ഥാൻ കത്തോലിക്ക മെത്രാൻ സമിതിയുടെ സമാധാന കമ്മീഷന്‍ അദ്ധ്യക്ഷൻ ഫാ. ഇമ്മാനുവേൽ യൂസഫ് മണി നേതൃത്വം വഹിച്ചു.

കുറ്റാരോപിതർക്ക് നീതി നിഷേധിച്ച് അന്യായമായി വധശിക്ഷ നടപ്പിലാക്കുന്ന കേസുകള്‍ സംശയാസ്പദമാണെന്ന് ഫാ. മണി യു.സി.എ ന്യൂസിനോട് പറഞ്ഞു. വിശ്വാസം പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് ഓരോ കുടുംബങ്ങളും കടന്ന് പോകുന്നത്. ജയിലിൽ കഴിയുന്നവർക്ക് ആവശ്യമായ വിശുദ്ധ ഗ്രന്ഥവും ജപമാലകളും നല്കിയതായും അദ്ദേഹം പറഞ്ഞു. ഇസ്ലാമബാദ് ആസ്ഥാനമാക്കിയുള്ള വത്തിക്കാൻ സംഘവും എയിഡ് ടു ചർച്ച് ഇൻ നീഡ് സന്നദ്ധ സംഘടനയുമാണ് സാമ്പത്തിക സഹായം നല്‍കിയത്. വ്യാജ കുറ്റം ആരോപിക്കപ്പെട്ട് ജയിൽ കഴിയുന്നവർക്കും അവരുടെ കേസ് ഏറ്റെടുത്ത് നടത്തുന്ന അഭിഭാഷകർക്കുമായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും സംഘടിപ്പിച്ചു.

തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിന്ന ഉസ്മാൻ ഷൗക്കത്ത് എന്ന യുവാവ് ഡിസംബര്‍ 9നു ലാഹോറിലെ കോട്ട് ലക്ക്പട്ട് ജയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. ജയിൽ വാസം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ നിരപരാധികളായ ക്രൈസ്തവർക്ക് മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെടുകയാണെന്ന ആരോപണം ഉയര്‍ന്നിരിന്നു. ഒന്നര ലക്ഷത്തോളം വിശ്വാസികളുമായി ലാഹോറിലെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമാണ് യോഹന്നാബാദ്. കേസിന്റെ അടുത്ത ഹിയറിങ്ങ് ഉടനെ നടക്കാനിരിക്കെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ സമൂഹം.


Related Articles »