News - 2024

മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്ന് പതിനാലംഗ സംഘം

സ്വന്തം ലേഖകന്‍ 26-09-2018 - Wednesday

ന്യൂഡൽഹി: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വത്തിക്കാനിൽ അടുത്ത മാസം ആരംഭിക്കുന്ന മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്നും പതിനാലംഗ സംഘം. ഭാരതത്തിലെ മൂന്ന് കർദ്ദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുമാർ, അഞ്ച് മെത്രാന്മാർ, രണ്ട് വൈദികർ, ഒരു യുവാവും യുവതിയും എന്നിങ്ങനെ പതിനാല് പേരടങ്ങുന്നതാണ് സിനഡിൽ പങ്കെടുക്കുന്ന സംഘം.

ദേശീയ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ബോംബെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ എന്നിവരാണ് ഭാരത സംഘത്തിലെ കര്‍ദ്ദിനാളുമാര്‍. ഒഡീഷ ആർച്ച് ബിഷപ്പ് ജോൺ ബർവ, മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അന്തോണി സ്വാമി, ആന്ധ്രപ്രദേശിലെ എലൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജയ റാവു പോളിമെറ, വിജയപുരം ബിഷപ്പ് സെബാസ്റ്റ്യ തെക്കേത്ച്ചേരിൽ, ബെല്ലാരി ബിഷപ്പ് ഹെൻറി ഡിസൂസ, കോട്ടയം സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ, തലശ്ശേരി സഹായ മെത്രാൻ ജോസഫ് പാംപ്ലാനി തുടങ്ങിയവരാണ് മെത്രാന്‍ സംഘത്തില്‍ ഉള്ളത്.

യുവജനങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ടും, ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസും സാന്നിധ്യം അറിയിക്കും. മലയാളി വൈദികരായ ഫാ.ജോസഫ് കൊച്ചാപ്പിള്ളിൽ, ഫാ.തോമസ് കള്ളിക്കാട്ട് ( കർണ്ണാടക) എന്നിവരാണ് പ്രതിനിധി സംഘത്തിലെ വൈദികര്‍. വത്തിക്കാനിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന സിനഡ് ഇരുപത്തിയെട്ട് വരെ നീളും.


Related Articles »