News - 2024

ആഫ്രിക്കയിൽ വൈദികരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

കാര: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കത്തോലിക്ക വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദികര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വൈദിക വധവും തട്ടികൊണ്ട് പോകലും തുടർച്ചയായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷൻ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്നതായും വ്യത്യസ്ഥ കോണുകളില്‍ നിന്നു അഭിപ്രായമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ നിരവധിയാണെന്നും വിശ്വാസി സമൂഹത്തിന്റെ നിലനിൽപ്പിന് രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ ആവശ്യമാണെന്നും സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് വൈദികനായ ഫാ. ഡൊണാൾഡ് സഗോറ പ്രതികരിച്ചു.

ക്രൈസ്തവരും രാജ്യത്തെ പൗരന്മാരാണ് എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ആഫ്രിക്കൻ സഭയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പുരോഹിതർക്ക് സംരക്ഷണം നല്കാൻ സാധിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ നേതാക്കന്മാർ മൗനം വെടിഞ്ഞ് സമൂഹത്തിന് വേണ്ടി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദികരുടെ സുരക്ഷിതത്വം സംബന്ധിച്ച നടപടികൾ ആഫ്രിക്കൻ സഭയുടെ സമ്മേളനങ്ങളിൽ ചർച്ച ചെയ്യപ്പെടണമെന്നും അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറ്റാലിയന്‍ മിഷ്ണറി വൈദികനായ ഫാ. പിയർലുയിജി മക്കാലിയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഫ്രിക്കൻ രാജ്യമായ നൈജറിൽ സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രിയിലാണ് വൈദികനെ തട്ടികൊണ്ട് പോയത്. 15 ദിവസം പിന്നിട്ടിട്ടും വൈദികനെ കുറിച്ചു യാതൊരു വിവരങ്ങളും ലഭ്യമല്ല.


Related Articles »