Life In Christ

കോപ്റ്റിക് രക്തസാക്ഷികളുടെ മധ്യസ്ഥതയില്‍ ഈജിപ്തില്‍ അത്ഭുതങ്ങള്‍

സ്വന്തം ലേഖകന്‍ 18-02-2019 - Monday

കെയ്റോ: ഇസ്ലാമിക് തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ മധ്യസ്ഥതയിൽ ഈജിപ്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ലിബിയയിലെ കടൽത്തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കഴുത്തറുത്തു കൊന്ന കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം ലോകത്തിനു മുന്നില്‍ സാക്ഷ്യമായി മാറുന്ന വിവരണങ്ങളുള്ളത്. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പശ്ചിമേഷ്യയുടെ ഒരു വലിയ ഭാഗം സ്ഥലം ഭരിക്കുന്ന സമയത്താണ് ഈജിപ്തുകാരായ കോപ്റ്റിക് ക്രൈസ്തവരെ ക്രൂരമായി കഴുത്തറുത്ത് വധിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

അന്ന് 21 പേർക്കാണ് വിശ്വാസത്തെപ്രതി ജീവൻ നഷ്ടമായത്. 21 ക്രൈസ്തവരെയും പിന്നീട് കോപ്റ്റിക് സഭ രക്തസാക്ഷിത്വംവരിച്ച വിശുദ്ധരായി പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷം ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ഈജിപ്തിലെ കോപ്റ്റിക് വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റാണ് കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ച് പുതിയ പുസ്തകം ഇറക്കിയത്. ഒരു ജർമ്മൻ കത്തോലിക്ക പ്രസിദ്ധീകരണത്തിൽ കണ്ട രക്തസാക്ഷിയായ ഒരു കോപ്റ്റിക് വിശ്വാസിയുടെ ശിരസ്സാണ് പുതിയ നോവലിനായി ലിബിയയിൽ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവരുടെ ജീവിതം തന്നെ ഇതിവൃത്തമാക്കാൻ മോസ് ബാക്കിനെ പ്രേരിപ്പിച്ചത്.



തന്റെ നോവൽ എഴുതാനായി അദ്ദേഹം രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോളാണ്, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായി മോസ് ബാക്ക് മനസ്സിലാക്കുന്നത്. പ്രസ്തുത വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് 'ദി 21, എ ജേർണി ഇന്‍റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്സ്" എന്ന പുസ്തകം മോസ് ബാക്ക് എഴുതിയത്.

കോപ്റ്റിക് രക്തസാക്ഷികളുടെ മധ്യസ്ഥതയിൽ നിരവധി പേര്‍ക്ക് രോഗസൗഖ്യവും, ജനാലയിൽ നിന്ന് താഴേക്ക് വീണ കുട്ടികൾ രക്ഷിക്കപ്പെട്ടതും, ഒരു സ്ത്രീയുടെ വന്ധ്യത അത്ഭുതകരമായി മാറിയതും അടക്കമുള്ള നിരവധി അത്ഭുതങ്ങളെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഏറെ പീഡനങ്ങൾ കോപ്റ്റിക് ക്രൈസ്തവർ മുസ്ലിം തീവ്രവാദികളിൽനിന്ന് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും പ്രതികാരത്തിന് ആഗ്രഹിക്കുന്നില്ലായെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണെന്ന് മോസ് ബാക്ക് പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കൊലക്കത്തിക്ക് ഇരയായ ചെറുപ്പക്കാരെ പറ്റി അവരുടെ അമ്മമാർ കരുതുന്നത് അവർ ഇപ്പോൾ സ്വർഗ്ഗത്തിൽ രാജാക്കൻമാരായി കിരീടം ധരിപ്പിക്കപ്പെട്ട് ജീവിക്കുന്നുവെന്നാണ്. എല്ലാ കോപ്റ്റിക് കുടുംബങ്ങളും ക്രിസ്തുവില്‍ രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാണെന്നും മോസ്ബാക്ക് പറയുന്നു. ഇതിനുമുൻപ് 11 നോവലുകൾ മോസ്ബാക്ക് എഴുതിയിട്ടുണ്ട്.


Related Articles »